Operation Toofan: പരിപാടി നിർത്തിക്കോ, ലഹരി വിൽപ്പന വേണ്ട; ഓൺലൈൻ ഫുഡ് ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി
Operation Toofan On Food Delivery Executives: ആംബുലൻസുകൾ ലഹരി വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നു എന്ന പരാതിയും ഉയർന്നുവരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇനിമുതൽ സംശയാസ്പദമായി തോന്നുന്ന ആംബുലൻസുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ പുരോഗമിക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

പ്രതീകാത്മക ചിത്രം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഓൺലൈൻ ഫുഡ് ഡെലിവറിക്കാർക്കടക്കം ഓപ്പറേഷൻ തൂഫാനിൽ (Operation Toofan) മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല (Ramesh chennithala). ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരിവിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി എടുകുമെന്നുമാണ് അദ്ദേഹം നൽകിയ മുന്നറിയിപ്പ്. സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാർ വഴി ലഹരി കടത്തുന്നതായാണ് പരാതി ലഭിച്ചിരിക്കുന്നത്. ഈ പരിപാടി ഉടനടി നിർത്തണമെന്നും തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘ഓപ്പറേഷൻ തൂഫാൻ’ വഴിയുള്ള കേസുകളിൽ പോലീസ് ഉദ്യോഗസ്ഥർ ആരുടെയും ശുപാർശ കേൾക്കരുതെന്നും അവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ആംബുലൻസുകൾ ലഹരി വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നു എന്ന പരാതിയും ഉയർന്നുവരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇനിമുതൽ സംശയാസ്പദമായി തോന്നുന്ന ആംബുലൻസുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ പുരോഗമിക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ALSO READ: ലഭിച്ചുകൊണ്ടിരുന്ന ഉയർന്ന പിഎഫ് പെൻഷൻ കുറച്ച ഇപിഎഫ്ഒ നടപടി ഹൈക്കോടതി തടഞ്ഞു
എന്താണ് ഓപ്പറേഷൻ തൂഫാൻ?
ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതിയാണ് “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് “. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിൻറെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ലഹരി മാഫിയകൾക്ക് നിയമത്തിൻറെ കർക്കശമായ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം, സാധാരണക്കാർക്ക് പൂർണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു. അന്തർ സംസ്ഥാന ലഹരി മാഫിയയെ തകർക്കുന്നതിനായി മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ആലോചിച്ചു സംയുക്ത പദ്ധതികൾ ആസൂത്രണം ചെയ്യും. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമായി കൈമാറാൻ ആപ്പുകളും വാട്സാപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനം സജ്ജമാക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രഹസ്യ വിവരം നൽകുന്നവരുടെ സംരക്ഷണം പോലീസ് ഉറപ്പുവരുത്തുകയും ചെയ്യും.
കെപിസിസി പ്രസിഡന്റ് ആര്?
കെപിസിസി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പുതിയ കെപിസിസി പ്രസിഡന്റിനെ കോൺഗ്രസ് ഹൈക്കമാൻഡ് ആകും തീരുമാനിക്കുക. നിലവിൽ കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റ് ഉണ്ടെന്നും രമേശ് ചെന്നിത്തല ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. അതിനിടെ സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങൾ നിലവിൽ വലിയ പ്രതിസന്ധിയുടെ വക്കിലാണെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. കയർ മേഖലയ്ക്കായി നിലവിൽ 157 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും കൂടുതൽ തുക നൽകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വലിയ തോതിൽ പരിഷ്കരണം ആവശ്യമായ മേഖലയാണ് കയർ മേഖല. ഇതുമായി ബന്ധപ്പെട്ടവരുമായി ഇതിനകം യോഗം ചേർന്നിട്ടുണ്ട്. ജൂലൈ നാലിന് കയറ്റുമതിക്കാരുമായും യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ശമ്പള വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് വ്യവസായത്തെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Kerala home minister Ramesh chennithala warns online food delivery executives against drug dealing. Also he give warning for ambulance services ahead of Operation Toofan