It Professional Death: ടെക്കിയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ആർഎസ്എസ്‍
Kottayam It Professional Death: ഐടി പ്രൊഫഷണലായ അനന്തു തിരുവനന്തപുരത്തെ ലോഡ്ജിലാണ് വ്യാഴാഴ്ച വൈകിട്ടോടെ ജീവനൊടുക്കിയത്. അനന്തുവിൻ്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ മാത്രമെ യഥാർത്ഥ കാരണം അറിയാൻ സാധിക്കൂ.
കോട്ടയം: തിരുവനന്തപുരത്തെ ലോഡ്ജിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ ടെക്കിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആർഎസ്എസ്. ഇത് സംബന്ധിച്ച് ആർഎസ്എസ് കോട്ടയം, ജില്ല പോലീസ് മേധാവിക്ക് രേഖമൂലം പരാതി നൽകി. ടെക്കിയുടെ അസ്വാഭാവിക മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ആത്മഹത്യാക്കുറിപ്പിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആർഎസ്‌എസ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി 24കാരനായ ടെക്കിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യക്കുറിപ്പിൽ പറയുന്ന കാര്യങ്ങളും സംശയം ഉളവാക്കുന്നതും അടിസ്ഥാനരഹിതമാണെന്നും ആർഎസ്എസ് ദക്ഷിണ കേരളം സഭ പ്രാന്ത കാര്യവാഹ് കെബി ശ്രീകുമാർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. യുവാവിൻ്റെ മരണത്തിലെ യഥാർഥ കാരണമെന്താണെന്ന് അറിയാനും ആർഎസ്എസിൻ്റെ നിരപരാധിത്വം പുറത്ത് കൊണ്ടുവരാൻ സ്വതന്ത്രമായ ഒരു അന്വേഷണം വേണമെന്നും ആർഎസ്എസ് ജില്ല പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ALSO READ: മദ്യപിച്ച് തർക്കം, അർച്ചന കിണറ്റിൽച്ചാടി…; ശിവകൃഷ്ണന്റെ എടുത്തുചാട്ടമാണ് എല്ലാത്തിനും കാരണം
ടെക്കിയുടെ ആത്മഹത്യയിൽ പ്രചരിക്കുന്നത്
ഒരു രാഷ്ട്രീയ സംഘടനയിലെ ചിലർ ഉപദ്രവിച്ചെന്നാണ് ടെക്കി തൻ്റെ ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിരുന്നത്. എന്നാൽ ആരുടെയും പേരോ മറ്റ് വിവരങ്ങളോ വ്യക്തമായി പറയുന്നില്ല. തന്റെ മരണമൊഴിയാണ് ഇതെന്ന് പറഞ്ഞാണ് യുവാവ് തൻ്റെ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്. വളരെയേറെ വിഷാദത്തിലായിരുന്നു താനെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
ചെറുപ്പം മുതൽക്ക് തന്നെ ഒരാൾ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചിരുന്നു. താൻ ഇരയാണ്. ഒസിഡിയുള്ള വ്യക്തിയാണ് താൻ. ഒന്നര വർഷമായി തെറാപ്പിയെടുക്കുന്നുണ്ട്. ആറു മാസമായി മരുന്ന് കഴിക്കുന്നുണ്ടെന്നും യുവാവ് കുറിച്ചു. സംഘടനയിൽ മറ്റൊരാളും തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് യുവാവ് ആരോപിച്ചത്. അടുത്ത ബന്ധുക്കളോട് ക്ഷണം ചോദിക്കുകയും, നാട്ടുകാർ എന്തുകൊണ്ടാണ് തന്നോട് മിണ്ടാത്തതെന്നും ടെക്കി പോസ്റ്റിൽ കുറിച്ചു. യുവാവിൻ്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മറ്റ് രാഷ്ട്രീയ പാർട്ടികളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)