Nimisha Raju: എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്നു; നിമിഷ രാജു സിപിഐ സ്ഥാനാർഥി
Kerala Local Body Election 2025: ആർഷോ, തന്നെ ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തു എന്ന് കാണിച്ച് നിമിഷ അന്നത്തെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും പിന്നീട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Nimisha Raju
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.ഐ.യുടെ പ്രമുഖ യുവ വനിതാ നേതാവും നിലവിൽ എ.ഐ.എസ്.എഫ്. സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായ നിമിഷ രാജുവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.എം. ആർഷോയ്‌ക്കെതിരെ പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തതിലൂടെ ശ്രദ്ധേയയായ നേതാവാണ് നിമിഷ.
പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ കെടാമംഗലം ഡിവിഷനിൽ നിന്നാണ് നിമിഷ രാജു ജനവിധി തേടുന്നത്. സി.പി.ഐ.യുടെ യുവജന വിഭാഗമായ എ.ഐ.എസ്.എഫിലെ സജീവ അംഗമായ നിമിഷയെ സ്ഥാനാർഥിയാക്കിയ തീരുമാനം സി.പി.എമ്മിൻ്റെ വിദ്യാർഥി-യുവജന സംഘടനകളായ എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. എന്നിവയുടെ പ്രാദേശിക എതിർപ്പുകൾ മറികടന്നാണ്. നിമിഷ നിലവിൽ സി.പി.ഐ. പറവൂർ മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ്.
Also read – ഇതാ ഒരു ഇന്ത്യൻ റെയിൽവേ അനുഭവം… സോഷ്യൽ മീഡിയയിൽ വൈറലായി യാത്രക്കാരന്റെ കുറിപ്പ
എം.ജി. സർവകലാശാലയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവങ്ങളിലാണ് നിമിഷ രാജു ശ്രദ്ധേയയായത്. 2021 ഒക്ടോബറിൽ സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ്. – എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിൽ സ്ഥലത്തുണ്ടായിരുന്ന ആർഷോ, തന്നെ ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തു എന്ന് കാണിച്ച് നിമിഷ അന്നത്തെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും പിന്നീട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
നിയമ ബിരുദധാരിയായ നിമിഷ ഇപ്പോൾ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ്. മുൻ നിലപാടുകളിലൂടെ വാർത്താ പ്രാധാന്യം നേടിയ ഒരു യുവനേതാവിനെ നിർണ്ണായകമായ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയ സി.പി.ഐയുടെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.