Kerala rain alert : മാറി മറിഞ്ഞ് മഴ മുന്നറിയിപ്പ്, 10 ജില്ലകൾക്ക് ഓറഞ്ച് അലർട്ട്
IMD announces Heavy rain across Kerala today: ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പകൽ സമയത്ത് തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴയാണ് ഈ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ.
മഞ്ഞ അലർട്ട് നിലനിൽക്കുന്ന ജില്ലകൾ
- 22/10/2025: തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ്.
- 23/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
- 24/10/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
ഒറ്റപ്പെട്ട ശക്തമായ മഴയാണ് മഞ്ഞ അലർട്ട് പ്രവചിക്കുന്നത്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതായത് 64.5 mm മുതൽ 115.5 mm വരെയാണ് ഈ സമയത്ത് പ്രതീക്ഷിക്കുന്ന മഴ. കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ട്.
നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ തുടരുന്നത് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയിലേക്കും നയിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകി.
Also read – കരമന നദിയില്‍ യെല്ലോ അലര്‍ട്ട്; കേരളത്തില്‍ പരക്കെ മഴ, ഒപ്പം ശക്തമായ കാറ്റും ഇടിമിന്നലും
പ്രധാന നിർദേശങ്ങൾ
- ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പകൽ സമയത്ത് തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.
- മഴ ശക്തമാകുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പാടില്ല.
- നദികൾ മുറിച്ചു കടക്കുന്നതും, ജലാശയങ്ങളിൽ കുളിക്കുന്നതും മീൻപിടിക്കുന്നതും കർശനമായി ഒഴിവാക്കുക.
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ബലമില്ലാത്തവരും ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ എന്നിവ സുരക്ഷിതമാക്കുകയോ അധികൃതരെ അറിയിക്കുകയോ ചെയ്യണം.
- കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കുകയും ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കുകയും വേണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമായി സൂക്ഷിക്കണം.
- ജലാശയങ്ങളോട് ചേർന്ന റോഡുകളിലും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും റോഡപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.