Kerala Railway Projects 2026: കേരളത്തിന് കേന്ദ്രത്തിന്റെ റെയിൽ കൈനീട്ടം: കൂടുതൽ ട്രെയിനുകൾ വരും, ഈ റൂട്ടിലെ യാത്രാസമയം കുറയും
Alappuzha - Ambalappuzha Doubling : ഏകദേശം 324.16 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന ഈ പദ്ധതിയിലൂടെ പ്രതിദിനം 9 പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കുമെന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

ട്രെയിന്‍
പാലക്കാട്: കേരളത്തിലെ റെയിൽവേ ശൃംഖലയിലെ പ്രധാന കുരുക്കുകൾ അഴിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ട ഈ രണ്ട് പദ്ധതികൾ. ദക്ഷിണ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നായ എറണാകുളം-കായംകുളം തീരദേശ പാതയിലും, തമിഴ്നാടുമായുള്ള ബന്ധിപ്പിക്കുന്ന പാലക്കാട് മേഖലയിലുമാണ് വികസനം എത്തുന്നത്.
ആലപ്പുഴ-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ
ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള റെയിൽവേ പാതയുടെ ഇരട്ടിപ്പിക്കലും പാലക്കാട് ടൗൺ മുതൽ പറളി വരെയുള്ള പുതിയ ബൈപാസ് ലൈനുമാണ് യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്.
തീരദേശ റെയിൽവേ മേഖലയിലെ ഏറ്റവും വലിയ തടസ്സമായിരുന്ന സിംഗിൾ ലൈൻ കുരുക്കിന് ആലപ്പുഴ-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിലൂടെ ശാശ്വത പരിഹാരമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. എറണാകുളം മുതൽ കായംകുളം വരെയുള്ള യാത്രയിൽ ട്രെയിനുകൾ ക്രോസിംഗിനായി പിടിച്ചിടുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
ALSO READ: ബെംഗളൂരു ട്രെയിന്‍ നേരത്തെ പോകില്ല, സമയം മാറി; എപ്പോള്‍ പുറപ്പെടും?
ഏകദേശം 324.16 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന ഈ പദ്ധതിയിലൂടെ പ്രതിദിനം 9 പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കുമെന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ
പാലക്കാട് മേഖലയിലെ യാത്രാക്ലേശം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് 163.57 കോടി രൂപ ചെലവിൽ പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ വരുന്നത്. നിലവിൽ ട്രെയിൻ എഞ്ചിൻ മാറ്റുന്നതിനായി പാലക്കാട് ജംഗ്ഷനിൽ യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. ഈ ബൈപാസ് പാത വരുന്നതോടെ ആ കാത്തിരിപ്പ് ഒഴിവാകുകയും പാസഞ്ചർ ട്രെയിനുകൾക്ക് 44 മിനിറ്റ് വരെയും ചരക്ക് തീവണ്ടികൾക്ക് 2 മണിക്കൂർ വരെയും യാത്രാസമയം ലാഭിക്കാൻ സാധിക്കുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും നേതൃത്വത്തിൽ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണിതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. വികസനത്തിന്റെ പാതയിൽ കേരളത്തിന് കരുത്തേകുന്ന ഈ രണ്ട് സുപ്രധാന പ്രഖ്യാപനങ്ങളും സാധാരണക്കാരായ റെയിൽവേ യാത്രക്കാരുടെ യാത്രാസമയവും പ്രയാസങ്ങളും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നുറപ്പാണ്.