Kerala Rain Alert: അതിതീവ്ര മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
Holiday for all Educational Institutions In Malappuram: മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അവധി പ്രഖ്യാപിച്ച്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
മലപ്പുറം: സംസ്ഥാനത്ത് അതിതീവ്ര മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ജില്ലകളിൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റെഡ് അലർട്ട് മുന്നറിയിപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് ജില്ല കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മരങ്ങൾ കടപുഴകി വീണു. ശക്തമായ കാറ്റിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്ന് വീണു. തിരുവനന്തപുരം നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. മെഡിക്കല്‍ കോളജിനു മുന്നില്‍ മരം ഒടിഞ്ഞു വീണ് കൊല്ലം സ്വദേശിക്കു പരുക്കേറ്റു.തലസ്ഥാനത്ത് 12 വീടുകള്‍ പൂര്‍ണമായും മുപ്പതിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. വയനാട് വൈത്തിരി ചാരിറ്റിയിൽ സംരക്ഷണ ഭിത്തി തകർന്ന് മണ്ണിടിച്ചിൽ.ദേശീയപാത നിർമാണം നടക്കുന്ന കണ്ണൂർ ചാലക്കുന്നിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു.