Kilimanur Accident: കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കാല്‍നടക്കാരൻ മരിച്ച സംഭവം; ഇടിച്ചിട്ട കാര്‍ പാറശ്ശാല എസ്എച്ച്ഒയുടേത്
Kilimanur Accident Vehicle Identified: സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കിളിമാനൂര്‍ പോലീസ് വാഹനം തിരിച്ചറിഞ്ഞത്. അപകടശേഷം ഈ വാഹനം വര്‍ക്ക‍്ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപണി ചെയ്തതായുള്ള വിവരവും പുറത്തുവന്നു.

രാജന്‍
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനമിടിച്ച് കാൽനടക്കാരൻ മരിച്ച സംഭവത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ അനിൽകുമാറിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കി നിര്‍ത്താതെ പോയത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാല് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് സംഭവം.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കിളിമാനൂര്‍ പോലീസ് വാഹനം തിരിച്ചറിഞ്ഞത്. അപകടശേഷം ഈ വാഹനം വര്‍ക്ക‍്ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപണി ചെയ്തതായുള്ള വിവരവും പുറത്തുവന്നു. റോഡിലൂടെ നടന്നുപോകുകയായിരുന്ന കിളിമാനൂര്‍ സ്വദേശി രാജൻ (59) ആണ് മരിച്ചത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു. കൂലിപ്പണിക്കാരനാണ് രാജൻ.
Also Read:അമീബിക് മസ്തിഷ്‌ക ജ്വരം: അന്തരീക്ഷത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി
ആറ് മണിയോടെയാണ് നാട്ടുകാർ രാജനെ റോഡിൽ ചോര വാര്‍ന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. വാഹനം അമിതവേഗത്തില്‍ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്ഐആര്‍.
കിളിമാനൂർ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം അനിൽകുമാറാണോ വാഹനം ഓടിച്ചത് എന്ന് പരിശോധിക്കും. അനിൽകുമാറാണെന്ന് തെളിഞ്ഞാൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കും. സമീപത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രൈവർ ആരാണെന്ന് തിരിച്ചറിയാൻ ശ്രമിക്കുകയാണ്. വരും ദിവസങ്ങളിൽ അനിൽകുമാറിനെ കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പോലീസ് തീരുമാനമെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് കടക്കാനും സാദ്ധ്യതയുള്ളതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.