Kochi Metro: കൊച്ചിയുടെ കുരുക്കഴിക്കാന്‍ ഇനി എഐ സഹായവും; കെഎംആര്‍എല്ലിന്റെ പുതിയ നീക്കം
KMRL signs MoU with IISc Bengaluru to Revolutionize Urban Transit: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതുപ്രകാരം പൊതുഗതാഗത സംവിധാനങ്ങളുടെ നവീകരണത്തിലടക്കം സംയുക്ത ഗവേഷണം നടത്തും.
കൊച്ചി: നഗരഗതാഗത രംഗത്ത് വന്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആര്‍എല്‍), ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐഐഎസ്‌സി) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതുപ്രകാരം പൊതുഗതാഗത സംവിധാനങ്ങളുടെ നവീകരണത്തിലടക്കം സംയുക്ത ഗവേഷണം നടത്തും. കെഎംആർഎല്ലിന്റെ പ്രവർത്തനപരിചയവും ഐഐഎസ്‌സിയുടെ ഗവേഷണ മികവും ഒത്തുചേരുന്നുവെന്നതാണ് പ്രത്യേകത.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ബ്ലോക്ക്ചെയിൻ, സിമുലേഷൻ മോഡലിങ് തുടങ്ങിയവ പ്രയോജനപ്പെടുത്തി നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
പ്രായോഗിക ഗവേഷണ പദ്ധതികൾ, ഡാറ്റാസെറ്റുകളുടെ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ഐഐഎസ്‌സിയും കെഎംആർഎലും സഹകരിച്ച് പ്രവർത്തിക്കും. പൊതുഗതാഗതം വര്‍ധിപ്പിച്ചും, സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ചുമുള്ള ദീര്‍ഘകാല ഗതാഗത ആസൂത്രണ നയങ്ങളില്‍ ഈ സഹകരണം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
Also Read: Kochi Metro: കൊച്ചിക്കാർക്ക് നിരാശ, കാത്തിരുന്ന മെട്രോ പദ്ധതി ജൂണിലില്ല; ഇനിയെന്ന്?
നഗരത്തിലെ വെല്ലുവിളികള്‍ ഗവേഷണത്തിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഐഐഎസ്‌സി പ്രൊഫസർ ആശിഷ് വർമ്മ പറഞ്ഞു. അതേസമയം, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള രണ്ടാം ഘട്ടം 2026 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി.
സിവിൽ ജോലികൾ വേഗത്തിൽ നടക്കുന്നുണ്ട്. ചെമ്പുമുക്ക്, പടമുകൾ സ്റ്റേഷനുകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ നേരിടുന്ന തടസ്സങ്ങൾ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ഈ വർഷം മാർച്ച് 14 നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.