Kollam Reshma’s Death: ‘എനിക്കിനി സഹിക്കാന്‍ വയ്യ, അയാൾ മാറുമെന്ന് പ്രതീക്ഷിച്ചു’ ; ഭർതൃവീട്ടില്‍ ജീവനൊടുക്കിയ യുവതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
Kollam Reshma’s Death: സ്വന്തം കാലില്‍ നില്‍ക്കാന്‍ താൻ പ്രാപ്തയാണെന്നും തനിക്ക് തന്റെ കുഞ്ഞിനെ വളര്‍ത്താന്‍ പറ്റുമെന്നും രേഷ്മ പറയുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കാൻ ഇവർ സമ്മതിക്കില്ലെന്നും തന്നെ വേണ്ടാത്ത ഒരാളോട് എന്തിനാണ് കെഞ്ചുന്നത് എന്നും രേഷ്മ ചോദിക്കുന്നുണ്ട്.

Kollam Reshma's Death
കൊല്ലം: ഭർതൃവീട്ടിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി രേഷ്മയുടെ (29) ഫോൺ സംഭാഷണം പുറത്ത്. രേഷ്മ അച്ഛനെ വിളിച്ച് കരഞ്ഞ് സങ്കടം പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. തനിക്കിനി സഹിക്കാന്‍ വയ്യെന്നും അയാൾ മാറുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാൽ അത് ഉണ്ടായിട്ടില്ലെന്നും രേഷ്മ പറയുന്നുണ്ട്.
സ്വന്തം കാലില്‍ നില്‍ക്കാന്‍ താൻ പ്രാപ്തയാണെന്നും തനിക്ക് തന്റെ കുഞ്ഞിനെ വളര്‍ത്താന്‍ പറ്റുമെന്നും രേഷ്മ പറയുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കാൻ ഇവർ സമ്മതിക്കില്ലെന്നും തന്നെ വേണ്ടാത്ത ഒരാളോട് എന്തിനാണ് കെഞ്ചുന്നത് എന്നും രേഷ്മ ചോദിക്കുന്നുണ്ട്. താൻ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ജോലിയും കൊണ്ട് കുട്ടിയെ നോക്കുമെന്നും തനിക്ക് ജീവിക്കാൻ പറ്റുമെന്നും യുവതി അച്ഛനോട് പറയുന്നുണ്ട്. ഭർത്താവിന്റെ അച്ഛന്‍ തന്‍റെ മുഖത്ത് നോക്കി അയാളുടെ ചെലവിലാ താൻ നില്‍ക്കുന്നതെന്ന് പറഞ്ഞുവെന്നും രേഷ്മ പറയുന്നുണ്ട്. രേഷ്മ സങ്കടങ്ങള്‍ വിവരിക്കുമ്പോള്‍, നിന്‍റെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷമെന്നും മകള്‍ വിഷമിക്കരുതെന്നും സമാധാനമായിരിക്കാനും പിതാവ് പറയുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ശൂരനാട് സ്വദേശിയായ രേഷ്മ ആലപ്പുഴ പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. 2018 മാര്‍ച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്‍റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മ അത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ശൂരനാട് നടന്ന അന്ത്യ കര്‍മ്മങ്ങള്‍ക്ക് പോലും ഭര്‍ത്താവും വീട്ടുകാരും വന്നില്ലെന്നും പോലീസിന്‍റെ സഹായത്തോടെയാണ് 6 വയസുള്ള മകനെ സംസ്കാരത്തിന് കൊണ്ടു വന്നതെന്നും കുടുംബം പറയുന്നു.
മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രേഷ്മ സ്വന്തം വീട്ടില്‍ എത്തി സഹോദരിയുടെ ബുക്കില്‍ വിഷമങ്ങള്‍ എഴുതിയിരുന്നു. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെയാണ് കുറിപ്പ്. ഇതോടെ കുറിപ്പും ഫോണ്‍ സംഭാഷണവും തെളിവായി നിരത്തി നിയമ പോരാട്ടത്തിന് തിരിക്കുകയാണ് രേഷ്മയുടെ കുടുംബം. ആത്മഹത്യയിൽ പോലീസ് അന്വേഷണം തുടരുകയാണ്.