Deepak Death Case: ദീപകിൻ്റെ മരണം: ഷിംജിതയ്ക്ക് ജാമ്യം ലഭിക്കുമോ? വിധി ഇന്ന്, ഉറ്റുനോക്കി കേരളം
Kozhikode Deepak Death Case: സ്വകാര്യ ബസിൽ വെച്ച് ഷിംജിത ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിൻ്റെയും ലാപ്ടോപ്പിൻ്റെയും ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. ഈ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസിക്യൂഷൻ്റെ ശക്തമായ വാദം.
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപകിൻ്റെ ആത്മഹത്യയുമായി (Deepak Death Case) ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നിർണ്ണായകമായ ഈ വിധി പ്രസ്താവിക്കുന്നത്. കേസിൽ ഡിജിറ്റൽ തെളിവുകൾ നിർണ്ണായകമാണെന്നാണ് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്.
സ്വകാര്യ ബസിൽ വെച്ച് ഷിംജിത ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിൻ്റെയും ലാപ്ടോപ്പിൻ്റെയും ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. ഈ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസിക്യൂഷൻ്റെ ശക്തമായ വാദം. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇവർ കോടതിയിൽ ചൂണ്ടിക്കാട്ടി.
ALSO READ: ഇൻഫ്ളുവൻസർ ചിന്നു പാപ്പുവിന്റെ മരണം: ലഹരി മാഫിയയുമായി യുവതിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം
അതേസമയം ഷിംജിത കഴിഞ്ഞ 21 ദിവസമായി റിമാൻഡിൽ കഴിയുകയാണെന്നും, ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദം. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഷിംജിത പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട അപകീർത്തികരമായ ഒരു വീഡിയോയ്ക്ക് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. തൻ്റെ മകൻ്റെ മരണത്തിന് കാരണം ഷിംജിതയാണെന്ന ദീപകിൻ്റെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.