Malappuram Quarry Lorry Accident: രക്ഷാപ്രവർത്തനം വിഫലം; ഏഴു മണിക്കൂർ ലോറിക്കടിയിൽ ശ്വാസംമുട്ടി, ഒടുവിൽ ആ ജീവൻ പൊലിഞ്ഞു
Athanavadu Quarry Lorry Accident: നിയന്ത്രണം വിട്ട് ക്വാറിയിലേക്ക് പതിച്ച മിനിലോറിക്കുള്ളിൽ മുസ്തഫയെ രക്ഷിക്കാൻ നാട് ഒന്നടങ്കം പരിശ്രമിച്ചെങ്കിലും ഒടുവിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറിയിൽ നിന്ന് ഇയാളെ പുറത്തെടുത്തത്.
മലപ്പുറം: ആതവനാട് കരിങ്കൽ ക്വാറിയിലേക്ക് മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ക്ലീനർക്ക് ദാരുണാന്ത്യം. മുസ്തഫയാണ് അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ട് ക്വാറിയിലേക്ക് പതിച്ച മിനിലോറിക്കുള്ളിൽ മുസ്തഫയെ രക്ഷിക്കാൻ നാട് ഒന്നടങ്കം പരിശ്രമിച്ചെങ്കിലും ഒടുവിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറിയിൽ നിന്ന് ഇയാളെ പുറത്തെടുത്തത്.
മൂന്ന് തവണ ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ഏഴ് മണിക്കൂറുകൾക്ക് ശേഷം ലോറി ഉയർത്തിയപ്പോൾ മുസ്തഫ മരണത്തിന് കീഴടങ്ങിയിരുന്നു. ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മുസ്തഫ. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തതെന്നാണ് വിവരം. മറ്റ് നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: മൂന്ന് യുവതികളുടെ പീഡന പരാതി, വ്ലോഗർ തൃശ്ശൂരിൽ അറസ്റ്റിൽ
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങളുമായി വന്ന മിനിലോറി ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് ക്വാറിയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ലോറി ഡ്രൈവറെ ഉടൻ തന്നെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ക്ലീനറായ മുസ്തഫ ലോറിക്കുള്ളിൽ കുടുങ്ങുകയായിരുന്നു.
ലോറി പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. കൂടാതെ ചെളിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലം സ്ഥിരം അപകട മേഖലയിലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.