Real Estate Fraud: ഫ്ലാറ്റുകൾ വാടകയ്‌ക്കെടുത്ത് ഒഎൽഎക്‌സിൽ വിൽപ്പന; ലക്ഷങ്ങളുടെ തട്ടിപ്പ്, കാക്കനാട് ഒരാൾ പിടിയിൽ
Man Arrested for Real Estate Fraud: മിന്റു മണി കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതിയായ ആശ ഒളിവിലാണെന്നും അവർക്കായില്ല തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
കാക്കനാട്: ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ ഒഎൽഎക്സിലൂടെ വിൽപ്പന നടത്തിയ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. ഒരേ ഫ്ലാറ്റുകൾ കാണിച്ച് മൂന്ന് പേരിൽ നിന്ന് 20 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ വാഴക്കാലയിൽ വാടകയ്ക്ക് താമസിക്കുന്ന മിന്റു മണി എന്ന 36കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മിന്റു മണി കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതിയായ ആശ ഒളിവിലാണെന്നും അവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. കാക്കനാട്ടെയും പരിസര പ്രദേശത്തെയും ഫ്ലാറ്റുകളും അപ്പാർട്ട്മെന്റുകളും പ്രതികൾ മാറി മാറി വാടകയ്ക്കെടുക്കും. തുടർന്ന്, ഈ ഫ്ലാറ്റുകൾ ഒഎൽഎക്‌സിൽ പണയത്തിനു നൽകാമെന്ന് പരസ്യം നൽകും. ഇതിൽ ആകർഷിതരായി വരുന്നവരിൽ നിന്ന് വൻ തുക പണയം വാങ്ങി കരാർ ഉണ്ടാക്കും. ഒരേ ഫ്ലാറ്റ് തന്നെ കാണിച്ച് പലരിൽ നിന്നായി ലക്ഷങ്ങൾ പണയത്തുക ഈടാക്കുകയാണ് പ്രതികൾ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബൽ വില്ലേജ് അപ്പാർട്ട്മെന്റ്റിലെ ഫ്ലാറ്റ് ആണ് തട്ടിപ്പുകാർ ഒഎൽഎക്‌സിൽ പണയത്തിന് നൽകാമെന്ന് പറഞ്ഞ് പരസ്യം നൽകിയത്. ഇത്തരത്തിൽ 11 മാസത്തേക്ക് പണയത്തിന് ലഭിക്കാൻ പണം നൽകി തട്ടിപ്പിനിരയായവർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
6,50,000 രൂപയ്ക്ക് ഫ്ലാറ്റ് പണയത്തിനെടുത്ത ശേഷം, താമസിക്കാൻ എത്തിയപ്പോഴാണ് മറ്റ് രണ്ട് പേരിൽ നിന്ന് ഇതേ ഫ്ലാറ്റ് പണയത്തിന് നൽകാമെന്നു പറഞ്ഞ് 8 ലക്ഷം രൂപ പ്രതികൾ വാങ്ങിയ കാര്യം അറിയുന്നത്. സംഭവം പുറത്തുവന്നതോടെ സമാന രീതിയിൽ തട്ടിപ്പിനിരയായ 20ഓളം പേരാണ് പോലീസിൽ പരാതി നൽകിയത്. ഇതുവരെ തൃക്കാക്കര പോലീസ് മൂന്ന് കേസുകളും ഇൻഫോപാർക്ക് പോലീസ് രണ്ടു കേസുകളും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.