Thrissur Loan Fraud Case: 4 കോടിയുടെ ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തട്ടിയത് ഒമ്പതര ലക്ഷം; തൃശൂർ സ്വദേശി പിടിയിൽ
Thrissur Loan Fraud Embezzlement Case: ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഷഹാനയുടെ ഭർത്താവിന്റെ കൈയിൽ നിന്നും പലതവണകളായി 9,65,000 രൂപയാണ് ദിനേശൻ കൈപ്പറ്റിയത്. എന്നാൽ, ഇവർക്ക് ലോൺ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല.

ദിനേശന്‍
തൃശൂർ: നാല് കോടി രൂപയുടെ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തൃശൂരിലെ വെള്ളാങ്ങല്ലൂർ സ്വദേശിയായ എണ്ണ ദിനേശൻ എന്നറിയപ്പെടുന്ന ദിനേശൻ (54) ആണ് അറസ്റ്റിലായത്. കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിൻ പാടത്ത് സ്വദേശി ഷഹാനയുടെ പരാതിയിലാണ് അറസ്റ്റ്. തനിക്കും ബന്ധുകൾക്കും നാലു കോടി രൂപയുടെ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി.
ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഷഹാനയുടെ ഭർത്താവിന്റെ കൈയിൽ നിന്നും പലതവണകളായി 9,65,000 രൂപയാണ് ദിനേശൻ കൈപ്പറ്റിയത്. എന്നാൽ, ഇവർക്ക് ലോൺ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല. ഇതോടെയാണ് ഷഹാന ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഷഹാനയ്ക്കും കുടുംബത്തിനും കടബാധ്യത വന്ന സമയത്ത്, ഷഹാനയുടെ അനുജത്തിയുടെ ഉടമസ്ഥതയിലുള്ള വസ്തു പണയപ്പെടുത്തി ലോൺ എടുക്കുന്നതിന് വേണ്ടി പലരേയും സമീപിച്ചിരുന്നു. ആ സമയത്താണ് ദിനേശൻ ഷഹാനയുടെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെടുന്നത്. താൻ പാർട്ണർഷിപ്പിൽ എംബിഡി ഫൈനാൻസ് ഗ്രൂപ്പ് എന്ന പേരിലുള്ള ഫൈനാൻസ് സ്ഥാപനം നടത്തിവരികയാണെന്നും വസ്തു പണയപ്പെടുത്തി ലോൺ നൽകാമെന്നും ഇയാൾ ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
ALSO READ: കെഎസ്ഇബിക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി; മരിച്ച മിഥുൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
ദിനേശന്റെ പേരിൽ ഇതിന് മുമ്പും പല സ്റ്റേഷനുകളിലുമായി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും അഞ്ച് തട്ടിപ്പ് കേസിലും ഒരു അടിപിടി കേസിലും പ്രതിയാണ് ഇയാൾ. കൂടാതെ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ ഒരു കവർച്ച കേസും വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ഒരു തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ ഒമ്പത് ക്രിമിനൽ കേസിലെ പ്രതിയാണ് ദിനേശൻ.