പണമിടപാട് ആരോപണം: ആന്റോ ആന്റണി എംപിക്കെതിരെ വിജിലൻസിൽ പരാതി
ആന്റോ ആന്റണിക്ക് രണ്ടു കോടി രൂപ നൽകിയെന്ന് നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ നീക്കം

Anto Antony
ആന്റോ ആന്റണി എംപിക്കെതിരെ വിജിലൻസിൽ പരാതി നൽകി. പണമിടപാട് ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേരള വിജിലൻസിനാണ് പരാതി നൽകിയിരിക്കുന്നത്.. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ ആണ് പരാതിക്കാരൻ. കൂടാതെ തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ചോദ്യം ചെയ്യുന്നതിനാണ് നീക്കം.
ആന്റോ ആന്റണിക്ക് രണ്ടു കോടി രൂപ നൽകിയെന്ന് നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ നീക്കം. രണ്ടുകോടി രൂപയുമായി ബന്ധപ്പെട്ട കണക്ക് വ്യക്തമാക്കണമെന്ന് സിപിഐഎം ഇതിനോടകം തന്നെ ആവശ്യപ്പെട്ടു.
ആന്റോ ആന്റണിക്ക് യാതൊരുവിധത്തിലുള്ള ഈടും ഇല്ലാതെതന്നെ രണ്ടുകോടി രൂപ കൈമാറി എന്നായിരുന്നു രാജു വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് എംപി ഇ ഡിയുടെ ചോദ്യ മുനയിൽ എത്തുന്നത്. കൈമാറിയ തുക തട്ടിപ്പിലൂടെ ആണോ ലഭിച്ചത് എന്ന അന്വേഷണമാണ് ഇഡി പ്രധാനമായും നടത്തുക. ഇതിനിടെ ആന്റോ ആന്റണിക്ക് എതിരെ ഉയർന്ന ഈ ആരോപണത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് സിപിഐഎം. കണക്ക് വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടിയും ആവശ്യപ്പെട്ടു. എന്തിന് വാങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും ചോദ്യവുമായി രംഗത്തുണ്ട്.