Nimisha Priya Case: ‘നിമിഷപ്രിയയുടെ കാര്യത്തില്‍ ഞങ്ങളുടെ പണി കഴിഞ്ഞു, ഇനി ചെയ്യേണ്ടത് സർക്കാരാണ്’: കാന്തപുരം
Nimisha Priya Case: ഇവരുമായുള്ള ചർച്ചയുടെ ഓരോ അപ്ഡേറ്റും സർക്കാരുമായി പങ്കുവച്ചിരുന്നുവെന്നും സർക്കാരിനെയോ മറ്റാരെയെങ്കിലുമോ മറികടക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Kanthapuram Ap Aboobacker, Nimisha Priya
കോഴിക്കോട്: യെമെനിൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. യെമനിലെ പണ്ഡിതന്മാരുമായി നല്ല ബന്ധമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഇടപെട്ടതെന്നുമാണ് കാന്തപുരം പറയുന്നത്. ഇവരുമായുള്ള ചർച്ചയുടെ ഓരോ അപ്ഡേറ്റും സർക്കാരുമായി പങ്കുവച്ചിരുന്നുവെന്നും സർക്കാരിനെയോ മറ്റാരെയെങ്കിലുമോ മറികടക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രിസാല അപ്ഡേറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ തങ്ങളുടെ ജോലി അവസാനിച്ചുവെന്നും ഇനി ചെയ്യേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അത് ചെയ്യുമെന്നാണ് തന്റെ വിശ്വാസം. മാനവികത ഉയർത്തിപ്പിടിക്കലാണ് ലക്ഷ്യം. മുസ്ലിം- ഹിന്ദു – ക്രിസ്ത്യൻ എന്ന നോട്ടമില്ലാതെ മനുഷ്യത്വത്തിന് വില കൽപ്പിക്കണമെന്ന് ലോകത്തോട് പറയാനാണ് നിമിഷപ്രിയ വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ‘കുറച്ച് വാനരന്മാർ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീംകോടതിയിലേക്ക് പോകട്ടെ’; സുരേഷ് ഗോപി
യെമനിലെ പണ്ഡിതന്‍മാരും താനുമായി നല്ല ബന്ധമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇസ്ലാം മതത്തിൽ പ്രായശ്ചിത്തം നല്‍കി മാപ്പ് നല്‍കുക എന്നൊരു നിയമമുണ്ട്. ഇതറിയാൻ താൻ യെമനിലെ പണ്ഡതരോട് സംസാരിച്ചുവെന്നും അവർ ജഡ്ജിമാരോട് അടക്കം സംസാരിച്ചുവെന്നാണ് കാന്തപുരം പറയുന്നത്.
നിമിഷ പ്രിയ കേസിൽ എന്താണ് പ്രത്യേക ഉദ്ദേശമെന്ന് യെമനില്‍ നിന്നും ചോദിച്ചു. മാനവികത പ്രസംഗിക്കുന്നവരാണ് തങ്ങളെന്നും അത് പ്രത്യക്ഷത്തില്‍ പ്രകടമാക്കി കൊണ്ടുക്കുന്നത് നല്ലതായിരിക്കുമെന്നാണ് താൻ മറുപടിയായി പറഞ്ഞത് എന്നാണ് കാന്തപുരം പറയുന്നത്. തന്റെ ആ മറുപടി കേട്ടാണ് അവർ തയ്യാറായത്. മറ്റുള്ള മതക്കാരെ ഹനിക്കുകയോ എതിര്‍ക്കുകയോ പരിഹസിക്കുകയോ ചെയ്യാത്തവരാണ് ഇസ്ലാം നിയമം. മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്നു എന്ന് ലോകത്തിന് പഠിപ്പിക്കാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
2017-ലാണ് യെമൻ പൗരന്‍ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. മൃതദേഹം കഷണങ്ങളാക്കി ജലസംഭരണിയിൽ ഒളിപ്പിച്ചെന്നാണ് നിമിഷ് പ്രിയയ്ക്കെതിരായുള്ള കേസ്. തലാലിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊല്ലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ പറഞ്ഞത്.