Nithin Raj Death: ജീവനെടുത്തത് ലോൺ ആപ്പോ? ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് അധികൃതർ
Nithin Raj Death Updates: അധ്യാപകനായ എം കെ റാമിൽ നിന്ന് മാനസിക പീഢനം അനുഭവിച്ചിരുന്നതായി വിദ്യാർഥികൾ വെളിപ്പെടുത്തിയിരുന്നു. കേസിൽ പ്രതി ചേർത്തെങ്കിലും ഒളിവിൽ പോയ റാമിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി മരണത്തിന് കാരണമായിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

നിതിൻ രാജ്
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. നിതിൻ ആത്മഹത്യ ചെയ്തതാണെന്നും എന്നാൽ അതിലേക്ക് നയിച്ച സഹാചര്യമാണ് അന്വേഷിക്കുന്നതെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോളേജിൽ അധ്യാപകനായ എം കെ റാമിൽ നിന്ന് മാനസിക പീഢനം അനുഭവിച്ചിരുന്നതായി വിദ്യാർഥികൾ വെളിപ്പെടുത്തിയിരുന്നു. കേസിൽ പ്രതി ചേർത്തെങ്കിലും ഒളിവിൽ പോയ റാമിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം, ആശുപത്രി കെട്ടിടത്തിൽ നിന്ന് പെട്ടെന്ന് ചാടിമാരിക്കാൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി കാരണമായിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രിൻസിപ്പലിന്റെ മുറിയിലെയും കോളേജിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഏപ്രിൽ ഒമ്പതിന് ഇൻസ്റ്റ പേ ആപ്പിൽ നിന്ന് നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്സാപ് മെസേജുകളും വന്നിട്ടുണ്ട്. കൂടാതെ, അധ്യാപികയായ ലത ശശിധരന് 26 ഫോൺ കോളുകളും 9 മെസേജുകളും വന്നു.
നിതിന്റെ അമ്മയുടെ പേരും ലത എന്നാണ്. നിതിന്റെ കോൺടാക്ട് ലിസ്റ്റ് കൈയിലുള്ള വായ്പ ഏജൻസി നിതിന്റെ അമ്മയെന്ന് തെറ്റിദ്ധരിച്ചാകും അധ്യാപികയ്ക്ക് മെസേജുകൾ അയച്ചത്. തന്നെ ഒഴിവാക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോൺ അടയ്ക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പത്താം തീയതി അധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകി. തുടർന്ന് നിതിനെ വിളിപ്പിച്ചു.
ALSO READ: വിദ്യാർത്ഥി രോഷത്തിന് മുന്നിൽ വഴങ്ങി കോളേജ്; നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകനെ പുറത്താക്കും
സൈബർ സെല്ലിൽ പരാതി നൽകണമെന്നും അതിന് ഫോൺ നൽകണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. എന്നാൽ വായ്പ അടയ്ക്കാൻ പണം കണ്ടെത്താമെന്ന് പറഞ്ഞാണ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങിയത്. എന്നാൽ കുറച്ച് സമയം കഴിഞ്ഞ് നിതിനെ ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് കോളേജ് അധികൃതർ പറയുന്നത്.
അതേസമയം, ഡോ. എം കെ റാമിനെ പുറത്താക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.