P. Sarin: ഇങ്ങനെ പോയാല്‍ 2026-ല്‍ കോണ്‍ഗ്രസിന് പച്ച തൊടില്ല – സരിന്‍
P Sarin criticise v d satheesan: ഉമ്മൻചാണ്ടിയുടെ കല്ലറ, സീറ്റ് കിട്ടുമ്പോൾ മാത്രം പോകേണ്ടതല്ലെന്നും രാഹുലിന് മംഗളം നേരാൻ ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി ഉണ്ടാകില്ല എന്നും സരിൻ പറഞ്ഞു.

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരേ ആഞ്ഞടിച്ച് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിൻ. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണം വി ഡി സതീശനാണെന്നും ചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക് ചെയ്യുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചത് വിഡി സതീശനെന്നും പി സരിൻ പാലക്കാട് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
പാർട്ടിയിലെ ജനാധിപത്യം നശിപ്പിച്ചെന്നും താനാണ് പാർട്ടിയെന്ന രീതിയുണ്ടാക്കാനാണ് സതീശന്റെ ശ്രമമെന്നും പറഞ്ഞ സരിൻ ഇങ്ങനെ പോയാൽ 2026 ൽ കോൺഗ്രസിന് പച്ച തൊടാൻ പറ്റില്ലെന്നും വ്യക്തമാക്കി. പാർട്ടിയെ സതീശൻ ഹൈജാക്ക് ചെയ്തെന്നും പരാതി പറയാനുള്ള ഫോറങ്ങൾ ഇല്ലാതാക്കിയെന്നും സരിൻ കൂട്ടിച്ചേർത്തു. തോന്നും പോലെയാണ് പാർട്ടിയിൽ കാര്യങ്ങൾ നടക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം വിഡി സതീശൻ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകൾ മാധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം എന്നും സരിൻ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിനെതിരേയും സരിൻ ആഞ്ഞടിച്ചു. ഒരാഴ്ച മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിളിച്ചിരുന്നെന്നും ഭീഷണിയുടെയോ താക്കീതിന്റെയോ സ്വരത്തിലായിരുന്നു സംസാരമെന്നും തുറന്നു പറഞ്ഞതിനൊപ്പം പ്രതിപക്ഷനേതാവിനെ മാതൃകയാക്കിയാണ് രാഹുലിന്റെ പ്രവർത്തനമെന്നും വളർന്നു വരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും വ്യക്തമാക്കി.
ALSO READ – പി സരിനെ പുറത്താക്കി കോൺഗ്രസ്; സ്ഥാനാർത്ഥിയാകാൻ അയോഗ്യതയില്ലെന്ന് സിപിഎം
മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് സരിന്റെ നിരീക്ഷണം.
ഉമ്മൻചാണ്ടിയുടെ കല്ലറ, സീറ്റ് കിട്ടുമ്പോൾ മാത്രം പോകേണ്ടതല്ലെന്നും രാഹുലിന് മംഗളം നേരാൻ ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി ഉണ്ടാകില്ല എന്നും സരിൻ പറഞ്ഞു. പാർട്ടിയാണ് എല്ലാമെന്ന കപടത ഇനിയും ഷാഫി എടുത്ത് അണിയരുത് എന്നു വിമർശിക്കാനും സരിൻ മറന്നില്ല.
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സരിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻറെ പുറത്താക്കൽ നടപടി. കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം.