Peechi Dam opening: തൃശ്ശൂർ പീച്ചി ഡാം തുറക്കുന്നു; പുഴയോരത്ത് അതീവ ജാഗ്രതാ നിർദേശം
Peechi Dam to Open Tomorrow : ഡാമിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിലൂടെ മണലി പുഴ, കരുവന്നൂർ പുഴ എന്നിവയുടെ തീരങ്ങളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. നിലവിലെ ജലനിരപ്പിൽനിന്ന് പരമാവധി 20 സെന്റീമീറ്റർ വരെ ഉയർച്ച രേഖപ്പെടുത്താനാണ് സാധ്യത.
തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി.) മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി വെള്ളം തുറന്നുവിടാൻ തീരുമാനിച്ചു.
നാളെ രാവിലെ 9 മണി മുതൽ ഡാമിൽനിന്ന് ഘട്ടംഘട്ടമായി വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങുമെന്ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ അധികജലം പ്രധാനമായും രണ്ട് വഴികളിലൂടെയാണ് പുഴയിലേക്ക് ഒഴുക്കിവിടുക.
കെ.എസ്.ഇ.ബി. ചെറുകിട വൈദ്യുതി ഉത്പാദനനിലയം വഴിയും റിവർ സ്ലൂയിസ് വഴിയും.
ജാഗ്രത പാലിക്കുക
ഡാമിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിലൂടെ മണലി പുഴ, കരുവന്നൂർ പുഴ എന്നിവയുടെ തീരങ്ങളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. നിലവിലെ ജലനിരപ്പിൽനിന്ന് പരമാവധി 20 സെന്റീമീറ്റർ വരെ ഉയർച്ച രേഖപ്പെടുത്താനാണ് സാധ്യത. അപകട സാധ്യത കണക്കിലെടുത്ത്, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും കർശനമായ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പുഴയിൽ ഇറങ്ങുന്നത്, കുളിക്കുന്നത്, മത്സ്യബന്ധനം നടത്തുന്നത്, അലക്ഷ്യമായി കടന്നുപോകുന്നത് എന്നിവ പൂർണ്ണമായും ഒഴിവാക്കണം. പുഴകളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നിരന്തരം നിരീക്ഷണം നടത്തും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി റവന്യൂ, പോലീസ്, ഫയർഫോഴ്‌സ് വിഭാഗങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു.