NSS Issues: ഇപ്പോഴവര്‍ തെറ്റുതിരുത്തി, അതേ നിലപാടിലേക്ക് വന്നു; ട്വിസ്റ്റിട്ടത് മാധ്യമങ്ങൾ
പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പി.ജെ. കുര്യൻ തൻ്റെ അഭിപ്രായം പരസ്യമാക്കിയത്.
ചങ്ങനാശ്ശേരി: എൻ.എസ്.എസ് (NSS) നിലപാടിനെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ രംഗത്ത്. കോൺഗ്രസ്സുമായി അകലം പാലിച്ചിരുന്ന എൻ.എസ്.എസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കോൺഗ്രസ് കുര്യനെ ചർച്ചകൾക്കായി നിയോഗിച്ചത്.
പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പി.ജെ. കുര്യൻ തൻ്റെ അഭിപ്രായം പരസ്യമാക്കിയത്. എൻ.എസ്.എസ് തങ്ങളുടെ സമദൂര നിലപാട് കൈവിട്ടിട്ടില്ലെന്നും, മറിച്ച് സി.പി.എം. ആണ് അവരുടെ മുൻനിലപാടുകൾ തിരുത്തിയതാണ് എൻഎസ്എസ് സ്വാഗതം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
“വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം എന്നതായിരുന്നു എൻ.എസ്.എസ് എപ്പോഴും ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാടിനെ സി.പി.എം പിന്തുണച്ചതോടെ, അത് സ്വാഗതം ചെയ്യേണ്ടത് എൻ.എസ്.എസിൻ്റെ കടമയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
നിലപാട് തെറ്റിദ്ധരിക്കപ്പെടുന്നത്
സി.പി.എമ്മിൻ്റെ നിലപാടിനെ എൻ.എസ്.എസ് സ്വാഗതം ചെയ്തതിന് രാഷ്ട്രീയമാന നൽകിയത് മാധ്യമങ്ങളാണ്. ഇത് തെറ്റിദ്ധാരണകൾക്ക് വഴിവെക്കും. എൻ.എസ്.എസ് ഒരു സാമുദായിക സംഘടനയാണ്. അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങളോട് സി.പി.എം യോജിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യുക എന്നത് സംഘടനയുടെ ഉത്തരവാദിത്തമാണ്. ഇതിൽ രാഷ്ട്രീയപരമായ താത്പര്യങ്ങൾ കാണേണ്ട കാര്യമില്ലെന്നും പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടു.
സംഘടനയ്ക്കുള്ളിലെ അസ്വാരസ്യങ്ങളും പിന്തുണയും
സി.പി.എം നിലപാടിനെ പിന്തുണച്ച എൻ.എസ്.എസ് നേതൃത്വത്തിനെതിരെ സംഘടനക്കുള്ളിൽ തന്നെ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ആലപ്പുഴയിൽ ഒരു കരയോഗം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പ്രമേയം പാസാക്കിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനിടെ സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി ഗണേശ് കുമാർ പരസ്യമായി രംഗത്തെത്തി. കൂടാതെ, സുകുമാരൻ നായർക്കെതിരെ ഉയർന്ന ഫ്ലക്സുകളും രാഷ്ട്രീയ ചർച്ചാ വിഷയമായി മാറിയിരുന്നു.