PM Shri Controversy: പിഎം ശ്രീയില്‍ പിന്നോട്ടില്ല: നിർണ്ണായക മന്ത്രിസഭായോഗം ഇന്ന്; സിപിഐ മന്ത്രിമാർ വിട്ടു നിൽക്കും
PM Shri Scheme Controversy: രാവിലെ സിപിഐ നേതൃത്വവുമായി ഒരു കൂടിയാലോചനകൂടി ഉണ്ടായേക്കും. പിഎം ശ്രീ കരാർ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ.
തിരുവനന്തപുരം: പിഎം ശ്രീ വിവാദം കത്തിനിൽക്കുന്നതിനിടെ ഇന്ന് നിർണ്ണായക മന്ത്രിസഭ യോഗം. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ന് കൂടുന്ന മന്ത്രിസഭ യോഗത്തിൽ സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. രാവിലെ സിപിഐ നേതൃത്വവുമായി ഒരു കൂടിയാലോചനകൂടി ഉണ്ടായേക്കും. പിഎം ശ്രീ കരാർ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. സിപിഐയ്ക്ക് നാല് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവരാണ്.
അതേസമയം സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം. പദ്ധതിയുടെ ധാരണാപത്രം പിൻവലിക്കണമെന്ന സിപിഐയുടെ ആവശ്യം ആംഗീകരിച്ചില്ലെങ്കിലും ഉപസമിതി പോലുള്ള നിർദേശങ്ങൾ വെച്ച് സമവായമുണ്ടാക്കാൻ ആണ് ശ്രമം. ഇന്ന് രാവിലെ 9 മണിക്ക് സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരും. സെക്രട്ടറിയേറ്റ് അംഗങ്ങളോട് തിരുവനന്തപുരത്ത് എത്താൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരാനിരിക്കുന്നതിനാൽ ജനപ്രിയ നടപടി സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുക്കും. എസ്‌എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീ യിൽ മെല്ലെ പോക്ക് നടത്താം എന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചത്. എന്നാൽ സിപിഐ വഴങ്ങില്ല.
Also Read:യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ് ഇന്ന്; പരീക്ഷകളെ ഒഴിവാക്കി
അതേസമയം പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് യുഡിഎസ്എഫ്. കെ.എസ്.യു, എം.എസ്.എഫ് എന്നീ വിദ്യാർത്ഥി സംഘടനകളാണ് സംയുക്തമായ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധവും സംഘടിപ്പിക്കും.
പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഐയുടെ യുവജന, വിദ്യാർഥി സംഘടനകൾ തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി കഴിഞ്ഞ ദിവസം തെരുവിലിറങ്ങി എഐവൈഎഫും എഐഎസ്എഫും പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നു കാട്ടി തിരുവനന്തപുരത്തു സെമിനാറും സ്കൂളുകളിൽ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കും.