R Sreelekha VK Prashanth: ഒടുവിൽ കോംപ്രമൈസ്? പ്രശാന്ത് സഹോദരൻ, യാചനസ്വരത്തിലാണ് താൻ സംസാരിച്ചതെന്ന് ആർ. ശ്രീലേഖ
R Sreelekha VK Prashanth: ഒരു മുറി വിട്ടു തരണമെന്ന് മാത്രമാണ് താൻ അഭ്യർത്ഥിച്ചത്, യാചന സ്വരത്തിലാണ് താൻ സംസാരിച്ചത്....

Vk Prashanth, R Sreelekha
ശാസ്തമംഗലത്തെ എംഎൽഎ ഓഫീസുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രതികരണവുമായി ബിജെപി കൗൺസിലർ ആർ ശ്രീലേഖ. കോർപ്പറേഷനാണ് കെട്ടിടത്തിന്റെ അവകാശം എന്നും കൗൺസിലറുടെ ഓഫീസ് പ്രവർത്തിക്കേണ്ട സ്ഥലമാണ് അത് എന്നും ആർ ശ്രീലേഖ വ്യക്തമാക്കി. ഒരു മുറി വിട്ടു തരണമെന്ന് മാത്രമാണ് താൻ അഭ്യർത്ഥിച്ചത്, യാചന സ്വരത്തിലാണ് താൻ സംസാരിച്ചത് എന്നും ആർ ശ്രീലേഖ പറഞ്ഞു. കൂടാതെ വി കെ പ്രശാന്ത് തനിക്ക് സഹോദര തുല്യൻ ആണെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
തനിക്ക് ഓഫീസ് ഇല്ലെന്ന വിവരം എംഎൽഎയെ അറിയിക്കുകയായിരുന്നു എന്നാൽ വിട്ടു തരാൻ സാധിക്കില്ല എന്നാണ് വി കെ പ്രശാന്ത് പറഞ്ഞതെന്നും ആർ ശ്രീലേഖ. എംഎൽഎയ്ക്ക് എവിടെ വേണമെങ്കിലും ഓഫീസ് ലഭിക്കും എന്നാൽ കൗൺസിലർ ആയ താൻ എന്ത് ചെയ്യും എന്നും ശ്രീലേഖ ചോദിക്കുന്നു. കൂടാതെ തങ്ങൾ തമ്മിൽ നടന്നത് ഒരു സൗഹൃദ സംഭാഷണം ആണെന്നും അതൊരു വിവാദമാക്കി മാറ്റരുത് എന്നും ബിജെപി കൗൺസിലർ പറഞ്ഞു. സംഭവത്തിൽ നേതൃത്വവുമായി ആലോചിച്ചതിനു ശേഷം തുടർപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
അതിനിടയിൽ കൗൺസിലർ ആർ. ശ്രീലേഖ എം.എൽ.എ ഓഫീസിലെത്തി വി.കെ. പ്രശാന്തിനെ കണ്ട് സംസാരിച്ചു. എന്നാൽ ശ്രീലേഖയുടെ അപേക്ഷ സ്വീകരിച്ചുകൊണ്ട് ഓഫീസ് ഒഴിയാൻ കഴിയില്ലെന്ന് പ്രശാന്ത് വ്യക്തമാക്കി. വാടക കാലാവധി കഴിയുന്നതുവരെ ഓഫീസിൽ തുടരുമെന്നും, കാലാവധിക്ക് ശേഷമുള്ള കാര്യം ആലോചിച്ച് മാത്രമേ തീരുമാനിക്കൂ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മുൻപുള്ള കൗൺസിലർമാർക്ക് ഇതുവരെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് വികെ പ്രശാന്തിന്റെ എംഎല്‍എ ഓഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസിന്റെ സൗകര്യപ്രദമായ പ്രവര്‍ത്തിന് എംഎല്‍എ ഓഫീസ് മാറ്റിത്തരണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.