Rajeev Chandrasekhar: ഇടത് നേതാക്കള്‍ കേന്ദ്ര പദ്ധതികളുടെ പേരുമാറ്റി ഫ്ലെക്സ് അടിച്ച് സ്വന്തം പേരിലാക്കാൻ മാത്രം അറിയുന്നവര്‍; വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍
Rajeev Chandrasekhar slams Kerala government: സംസ്ഥാന സര്‍ക്കാര്‍ കടം വാങ്ങാതെ ഒരിഞ്ച് മുന്നോട്ട് നീങ്ങാനാകാത്ത ഗതികേടിലാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ആശാ വർക്കർമാർക്ക് ന്യായമായ വേതന വർധനയും നല്‍കാന്‍ പാടുപെടുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികളുടെ പേരുമാറ്റി, ഫ്ലെക്സ് അടിച്ച് സ്വന്തം പേരിലാക്കാൻ മാത്രം അറിയാവുന്നവരാണ് ഇടത് നേതാക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമത്തിലൂടെയാണ് രാജീവ് എല്‍ഡിഎഫിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മികച്ച അവസരങ്ങൾ തേടി കുട്ടികള്‍ സംസ്ഥാനം വിടുകയാണെന്നും, കേരളത്തിലെ 30 ശതമാനം കോളേജ് സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഏറ്റവും വലിയ ഐ ഫോൺ ഫാക്ടറിക്ക് കര്‍ണാടകയില്‍ അനുമതി നല്‍കിയിരുന്നുവെന്നും, നിരവധി യുവാക്കള്‍ ഇന്ന് അവിടെ തൊഴിലെടുത്ത് അന്തസോടെ ജീവിക്കുന്നുണ്ടെന്നും രാജീവ് പറഞ്ഞു. ബിജെപിക്ക് മാത്രമാണ് മികച്ച ഭാവി കെട്ടിപ്പടുക്കാൻ വേണ്ട വിദ്യാഭ്യാസവും വൈദഗ്ധ്യവും നല്‍കി യുവാക്കളെ സജ്ജരാക്കാനുള്ള ഇച്ഛാശക്തിയും കാഴ്ചപ്പാടുമുള്ളതെന്നും രാജീവ് അവകാശപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ കടം വാങ്ങാതെ ഒരിഞ്ച് മുന്നോട്ട് നീങ്ങാനാകാത്ത ഗതികേടിലാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ആശാ വർക്കർമാർക്ക് ന്യായമായ വേതന വർധനയും നല്‍കാന്‍ പാടുപെടുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി കാര്യമായ നിക്ഷേപങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിമര്‍ശിച്ചു.




Read Also: Suresh Gopi: നിയന്ത്രണങ്ങള്‍ നല്ലതാണ്, തൃശൂര്‍ പൂരം കാണാന്‍ പോകുന്നത് ആദ്യമായി: സുരേഷ് ഗോപി
പെൻഷൻകാർക്ക് അവരുടെ കുടിശ്ശിക ലഭിക്കുന്നത് അഞ്ചും ആറും മാസം വൈകിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദേശീയ പാത മാത്രമാണ് സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടായ കാര്യമായ പുരോഗതി. അത് സാധ്യമാക്കിയത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ മുഖ്യമന്ത്രി അതിലും അവകാശവാദം ഉന്നയിച്ച് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും രാജീവ് ആരോപിച്ചു.