Amoebic Meningoencephalitis: യുവതിയെ ബാധിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; നിരീക്ഷണം തുടരുന്നു
Amebic Meningoencephalitis: രോഗം ബാധിച്ചവരിൽ പൊതുവെ കാണപ്പെടുന്ന നെഗ്ലീരിയയിൽ നിന്ന് വ്യത്യസ്തമായി അകന്തമീബ എന്ന പുതിയ വകഭേദമാണ് കണ്ടെത്തിയതെന്നാണ് ഡോക്ടമാർ വ്യക്തമാക്കിയിട്ടുള്ളത്.

Amoebic Meningoencephalitis
കൊച്ചി: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പുതിയ വകഭേദം. രോഗം ബാധിച്ചവരിൽ പൊതുവെ കാണപ്പെടുന്ന നെഗ്ലീരിയയിൽ നിന്ന് വ്യത്യസ്തമായി അകന്തമീബ എന്ന പുതിയ വകഭേദമാണ് കണ്ടെത്തിയതെന്നാണ് ഡോക്ടമാർ വ്യക്തമാക്കിയിട്ടുള്ളത്. ആദ്യമായാണ് ഈ വകഭേദം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ വ്യക്തമാക്കി.
മൂന്നാഴ്ച മുൻപാണ് കഠിനമായ തലവേദന, ഛർദ്ദി, കണ്ണിന്റെ ചലന വൈകല്യം എന്നിവയെ തുടർന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറിന്റെ ഇടതുവശത്ത് പഴുപ്പ് കണ്ടെത്തിയത്. മസ്തിഷ്ക രോഗമാണോ എന്നു കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകൾ തൃപ്തികരമല്ലായിരുന്നു. പിന്നീട് നടത്തിയ സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് വിശകലനത്തിലാണ് അകന്തമീബ വകഭേദം മൂലമുള്ള അണുബാധയാണെന്ന് കണ്ടെത്തിയത്.
Also Read: കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ
ഇത് അത്ര അപകടകാരിയല്ല. നെഗ്ലീരിയയെ അപേക്ഷിച്ച് അപകടം കുറഞ്ഞ ഉപവിഭാഗമാണ്. തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ നൽകിയാൽ രോഗിയുടെ ആരോഗ്യം പൂർണമായും വീണ്ടെടുക്കാം.