Rubber subsidy: റബറുള്ളവർക്ക് സന്തോഷിക്കാം… നിർത്തിവെച്ചിരുന്ന ആവർത്തന കൃഷി സബ്സിഡിയ്ക്ക് ഇനി മുതൽ അപേക്ഷിക്കാം
Rubber Replantation Subsidy restarted: 2017-ൽ നിർത്തിവെച്ച സബ്‌സിഡിയാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്. കേന്ദ്രസർക്കാരിന്റെ സർവീസ് പ്ലസ് പോർട്ടൽ വഴി ഒക്ടോബർ 31 വരെ കർഷകർക്ക് സ്വയം അപേക്ഷ നൽകാം.

Rubber Replantation
ആലത്തൂർ: റബ്ബർ ആവർത്തനക്കൃഷിക്ക് റബ്ബർ ബോർഡ് സബ്‌സിഡി പുനരാരംഭിച്ചു. തോട്ടത്തിലെ പഴക്കം ചെന്ന റബ്ബർ മരങ്ങൾ മുറിച്ച് പുതിയ തൈകൾ നടുന്നതിന് ഹെക്ടറിന് 40,000 രൂപയാണ് ഈ വർഷം ആനുകൂല്യം ലഭിക്കുക. 2017-ൽ നിർത്തിവെച്ച സബ്‌സിഡിയാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്. കേന്ദ്രസർക്കാരിന്റെ സർവീസ് പ്ലസ് പോർട്ടൽ വഴി ഒക്ടോബർ 31 വരെ കർഷകർക്ക് സ്വയം അപേക്ഷ നൽകാം. അപേക്ഷകൾ ഫീൽഡ് ഓഫീസർമാരെ കാണിച്ച് ഉറപ്പുവരുത്തി അപ്‌ലോഡ് ചെയ്യുന്നത് നല്ലതാണെന്ന് റബ്ബർ ബോർഡ് അറിയിച്ചു.
സബ്‌സിഡിയിലെ വിവേചനം
റബ്ബർ കൃഷിയിലെ ഈ സബ്‌സിഡി വിതരണത്തിൽ കടുത്ത വിവേചനം നിലനിൽക്കുന്നുണ്ടെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ തുടങ്ങിയ പരമ്പരാഗത റബ്ബർ കൃഷി മേഖലകൾക്ക് ഹെക്ടറിന് 40,000 രൂപ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ തുക 1.5 ലക്ഷം രൂപയാണ്. കൂടാതെ, ഗോത്രവർഗ മേഖലകളിൽ റബ്ബർ തൈ നട്ട് പരിപാലനത്തിലും ടാപ്പിങ്ങിലും പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ഈ പ്രത്യേക ആനുകൂല്യങ്ങൾ പരമ്പരാഗത മേഖലകളിലെ കർഷകർക്ക് ലഭ്യമല്ല.
വിലസ്ഥിരതാ ഫണ്ട് ഉയർത്തണമെന്ന ആവശ്യം ശക്തം
റബ്ബറിന്റെ വില കിലോഗ്രാമിന് 180 രൂപയിൽ താഴെ വരുമ്പോൾ കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് റബ്ബർ വിലസ്ഥിരതാ ഫണ്ട്. നിലവിൽ റബ്ബറിന് ഉയർന്ന വിലയുള്ളതിനാൽ ഈ പദ്ധതി സജീവമല്ല. എന്നാൽ, ഉൽപ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ, 180 രൂപയെന്ന താങ്ങുവില 250 രൂപയായി ഉയർത്തണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഈ ആവശ്യം നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. 2002-ൽ നടത്തിയ സർവേയിൽ ഒരു കിലോ റബ്ബർ ഉത്പാദിപ്പിക്കാൻ 172 രൂപ ചെലവുവരുമെന്ന് കണ്ടെത്തിയിരുന്നു.