Sabari rail Project: ശബരി പാതയും പൈനാപ്പിൾ കൃഷിയും തമ്മിലെന്തു ബന്ധം, റബറിനും മലഞ്ചരക്കിനും ഇനി നല്ല കാലം
Sabari Rail Project Update 2026: കേവലം ഒരു യാത്രാ സൗകര്യം എന്നതിലുപരി, മലയോര മേഖലയിലെ കാർഷികോൽപ്പന്നങ്ങളുടെ ചരക്കുനീക്കത്തിന് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പാതയ്ക്ക് സാധിക്കും.
തിരുവനന്തപുരം: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ നല്ലകാലം കർഷകർക്കാണ്. പദ്ധതിക്കായി സംസ്ഥാന സർക്കാർ 1900 കോടി രൂപ അനുവദിച്ചതോടെ, മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും കർഷകർക്ക് ഇത് പുത്തൻ ഉണർവാകും. കേവലം ഒരു യാത്രാ സൗകര്യം എന്നതിലുപരി, മലയോര മേഖലയിലെ കാർഷികോൽപ്പന്നങ്ങളുടെ ചരക്കുനീക്കത്തിന് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പാതയ്ക്ക് സാധിക്കും.
വാഴക്കുളം പൈനാപ്പിളിനും സുഗന്ധവ്യഞ്ജനങ്ങൾക്കും പുതിയ വിപണി
ഭൂസൂചിക പദവി ലഭിച്ച വിശ്വപ്രസിദ്ധമായ വാഴക്കുളം പൈനാപ്പിളിന് ശബരി റെയിൽ വലിയ അനുഗ്രഹമാകും. നിലവിൽ റോഡ് മാർഗ്ഗമുള്ള ചരക്കുനീക്കത്തിന് വലിയ ചെലവും സമയവും ആവശ്യമാണ്. പൈനാപ്പിൾ, റബർ, ഇഞ്ചി, കുരുമുളക് തുടങ്ങിയവ ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് കുറഞ്ഞ ചെലവിൽ എത്തിക്കാം.
Also read – ശബരിപാതയ്ക്കായി സ്ഥലമേറ്റെടുപ്പോ? എരുമേലി ടെർമിനൽ സ്റ്റേഷനാകും, പാലായിൽ വീണ്ടും ഓഫിസ് തുറക്കുന്നു
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ ഇത് സഹായിക്കും. കാർഷികോൽപ്പന്നങ്ങൾ കേടുപാടുകൾ കൂടാതെ അതിവേഗം ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാം.
ഭൂവുടമകൾക്ക് ആശ്വാസം
മൂന്ന് പതിറ്റാണ്ടോളം ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനത്തിൽ കുടുങ്ങി വസ്‌തു ക്രയവിക്രയം നടത്താനാകാതെ ദുരിതത്തിലായിരുന്ന ഭൂവുടമകൾക്ക് സർക്കാർ പ്രഖ്യാപനം വലിയ ആശ്വാസമാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാകുന്നതോടെ കൃത്യമായ നഷ്ടപരിഹാരം ലഭിക്കാനുള്ള വഴി തെളിഞ്ഞു.
പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രധാന കൃഷി അധിഷ്ഠിത പട്ടണങ്ങളെ ബന്ധിപ്പിച്ചാണ് 111 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത കടന്നുപോകുന്നത്. ഭാവിയിൽ പാത തിരുവനന്തപുരം വരെ നീട്ടുന്നതോടെ തെക്കൻ കേരളത്തിലെ കാർഷിക വിപണിയും ഇതിന്റെ ഭാഗമാകും.