Sabarimala Flagpole Case: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും
Sabarimala Flagpole Case, Special Vigilance Team: സ്വർണ്ണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും കൈവശമാണുള്ളത്. ഈ രേഖകൾ സംസ്ഥാന വിജിലൻസ് ഉടൻ ആവശ്യപ്പെടും.

ശബരിമല
കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊടിമര പുനർനിർമാണത്തിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും. വിജിലൻസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഒരു എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സംഘത്തെ നയിക്കുക.
2017-ൽ കൊടിമര പുനർനിർമാണത്തിനായി ഭക്തരിൽ നിന്നും മറ്റും ശേഖരിച്ച സ്വർണ്ണത്തിന്റെ കണക്കുകളിൽ വലിയ ക്രമക്കേട് നടന്നതായി ആരോപണമുയർന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ഹൈക്കോടതി കഴിഞ്ഞ ദിവസം വിജിലൻസിന് നിർദ്ദേശം നൽകിയിരുന്നു. സ്വർണ്ണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും കൈവശമാണുള്ളത്. ഈ രേഖകൾ സംസ്ഥാന വിജിലൻസ് ഉടൻ ആവശ്യപ്പെടും.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നും പ്രോസിക്യൂഷൻ വാദം നടക്കും. പ്രതിഭാഗം വാദം ഇന്നലെ പൂർത്തിയായിരുന്നു. ആചാരപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്ന തന്ത്രിക്ക് സ്വർണ്ണ ഇടപാടുകളിൽ പങ്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. എന്നാൽ, സ്വർണ്ണക്കൊള്ളയുടെ ഗൂഢാലോചനയിൽ തന്ത്രിക്ക് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്.
ALSO READ: ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നു; മൂന്നുപേരെ കുറ്റക്കാരായി സ്ഥിരീകരിച്ച് എസ്‌ഐടി
അതേസമയം, സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായ ഗോവർദ്ധന്റെ ജാമ്യാപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോവർദ്ധൻ പരമോന്നത കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.