Sabarimala Gold Plating Controversy: ശബരിമല സ്വർണ്ണപ്പാളി വിവാദം: ശിൽപങ്ങളിൽ സ്വർണമല്ല, സ്വർണനിറത്തിലുള്ള പെയിൻറ്… പുതിയ വാദമുയരുന്നു
Unnikrishnan Potty Claims Sculptures Are Just Gold-Colored Paint: ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചതും സന്നിധാനത്ത് നിന്ന് ലഭിച്ച അതേ ചെമ്പു പാളിയാണെന്നും, അതിലെ പെയിൻ്റ് നീക്കം ചെയ്താണ് പിന്നീട് സ്വർണ്ണം പൂശിയതെന്നും പോറ്റി പറയുന്നു

Sabarimala Gold Issue
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വാദങ്ങളുമായി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. ശില്പങ്ങളിൽ മുമ്പ് ഉണ്ടായിരുന്നത് സ്വർണ്ണമായിരുന്നില്ലെന്നും സ്വർണ്ണനിറമുള്ള പെയിന്റ് മാത്രമായിരുന്നുവെന്നുമാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
ആദ്യമുണ്ടായിരുന്ന പെയിൻ്റിൻ്റെ നിറം മങ്ങിയതുകൊണ്ടാണ് അത് മാറ്റി സ്വർണ്ണം പൂശാൻ ദേവസ്വം അധികൃതർ തന്നെ ഏൽപ്പിച്ചത്. കൂടാതെ, തനിക്ക് ലഭിച്ചത് സ്വർണ്ണപ്പാളി ആയിരുന്നില്ല, മറിച്ച് പെയിൻ്റ് അടിച്ച ചെമ്പു പാളിയായിരുന്നു എന്നും പോറ്റി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നിറം മങ്ങാനുള്ള കാരണം പെയിൻ്റ് ആയതിനാലാണെന്ന് ദേവസ്വം അധികൃതർ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read – ചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡ്’; ദേവസ്വത്തെ വെട്ടിലാക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചതും സന്നിധാനത്ത് നിന്ന് ലഭിച്ച അതേ ചെമ്പു പാളിയാണെന്നും, അതിലെ പെയിൻ്റ് നീക്കം ചെയ്താണ് പിന്നീട് സ്വർണ്ണം പൂശിയതെന്നും പോറ്റി പറയുന്നു. ഈ ചെമ്പു പാളിയിൽ മുമ്പ് സ്വർണ്ണം ഉണ്ടായിരുന്നില്ല. താനും മറ്റ് രണ്ട് പേരും ചേർന്ന് നൽകിയ സ്വർണ്ണം ഉപയോഗിച്ചാണ് ശില്പങ്ങളിൽ ഇപ്പോൾ സ്വർണ്ണം പൂശിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റി വാദിക്കുന്നു.
അതേസമയം ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉന്നയിച്ച ചെമ്പുപാളി വാദത്തെ സ്ഥിരീകരിച്ച് കമ്പനി അഭിഭാഷകനും രംഗത്തെത്തിയിരുന്നു. 2019 ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചാണ് ദ്വാരപാലക പാളി സ്വർണ്ണം പൂശിയതെന്നും അത് സ്വർണ്ണപ്പാളി അല്ലെന്നും പൂർണമായും ചെമ്പിൽ തീർത്ത പാളിയാണെന്നും കമ്പനി അഭിഭാഷകനായ കെ.ബി പ്രദീപ് വ്യക്തമാക്കി.