Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന്റെ റിമാൻഡ് കാലാവധി നീട്ടി
Sabarimala Gold Scam Latest Update: എൻ വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ എസ്ഐടിയുടെ അന്വേഷണ റിപോർട്ട് കൂടി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കുന്നതാണ്.

Former TDB President N Vasu
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ (Sabarimala Gold Scam) മുൻ ദേവസ്വം പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിന്റെ (N Vasu) റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് കാലാവധി നീട്ടി ഉത്തരവിറക്കിയത്. അതിനിടെ കോടതിയിൽ നിന്ന് വാസുവിനെ ഇറക്കുന്ന സമയത്ത് ബിജെപി പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് പുറത്ത് നടന്നത്. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചുമാണ് പ്രതിഷേധിച്ചത്.
അതേസമയം എൻ വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ എസ്ഐടിയുടെ അന്വേഷണ റിപോർട്ട് കൂടി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കുന്നതാണ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻറെ ജാമ്യ ഹർജിയിൽ വിജിലൻസ് കോടതി നാളെ വിധി പറയുന്നതും നിർണായകമാണ്.
Also Read: ശബരിമല കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി എസ്‌ഐടി; പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും
ശബരിമല സ്വർണ്ണ കവർച്ച കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചിട്ടുണ്ട്. പത്മകുമാറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. കേസിൽ മുമ്പ് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധന നടത്താനാണ് പത്മകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ സാക്ഷിയാക്കുമെന്നാണ് കഴിഞ്ഞ ദിവസം അന്വേഷണം സംഘം പറഞ്ഞത്. ജയറാമിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം സമയം തേടിയേക്കും. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് പുറത്തു കൊണ്ടുപോയ സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണിക്കൃഷ്ണൻ പോറ്റി ജയറാമിൻറെ വീട്ടിലടക്കം പ്രദർശിപ്പിക്കുകയും പൂജയ്ക്ക് വയ്ക്കുകയും ചെയ്തിരുന്നു.