Sabarimala Gold Case: ശബരിമല സ്വർണക്കവർച്ച കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്കുമാർ അറസ്റ്റിൽ
Former Executive Officer Sudheesh Kumar Arrested: ഇന്നലെ വൈകിട്ട് മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തു വരുകയായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Former Executive Officer Sudheesh Kumar Arrested
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തു വരുകയായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് സുധീഷ് കുമാര്‍.
സുധീഷിനെ ഇന്ന് വൈകുന്നേരം റാന്നി കോടതിയിൽ ഹാജരാക്കും. ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചു. 2019-ൽ സ്വർണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുപോയ സമയത്ത് ശബരിമലയില്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആയിരുന്നു സുധീഷ്. സംഭവത്തിൽ സുധീഷ്കുമാറിന് വീഴ്ചയുണ്ടായതായി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദ്വാരപാലക ശില്പങ്ങളിലേത് ചെമ്പ് പാളികൾ എന്ന് മഹസറിൽ രേഖപ്പെടുത്തിയതും പോറ്റിക്ക് സ്വർണം കവരാൻ അവസരം ഒരുക്കിയതും ഇയാൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Also Read:ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം; വെർച്യുൽ ക്യൂ ബുക്കിംഗ് ശനിയാഴ്ച്ച മുതൽ ആരംഭിക്കും
1999-ൽ വിജയ് മല്ല്യ സ്വര്‍ണം പൂശിയ കാര്യം സുധീഷിന് അറിയാമായിരുന്നുവെന്നും എന്നിട്ടും രേഖകളിൽ അത് ‘ചെമ്പ് പാളികൾ’ എന്ന് രേഖപ്പെടുത്തിയത് സുധീഷാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മുരാരി ബാബുവിനൊപ്പം ചേർന്ന് സ്വർണം മോഷ്ടിക്കാൻ ഇയാൾ സഹായം ചെയ്തെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം ശബരിമലയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് എസ്ഐടി പിടിച്ചെടുത്തു. വിജയ് മല്യ നല്‍കിയ സ്വര്‍ണം ഏതൊക്കെ രീതിയില്‍ എത്ര അളവിലാണ് ഉപയോഗിച്ചതെന്നതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണ് സംഘത്തിനു ലഭിച്ചത്. രേഖകൽ ആവശ്യപ്പെട്ട് എസ്ഐടി ദേവസ്വം ബോർഡിനെ സമീപിച്ചെങ്കിലും ഇതു ലഭ്യമല്ലെന്നാണ് ഇവർ പറഞ്ഞത്. ഇതിനു പിന്നാലെയാണ് രേഖകള്‍ കണ്ടെടുത്തത്.