Taliparamba Snake Rescuers: മൊബൈൽ സ്ക്രീൻ ഗാർഡിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞോ? സംഭവം തളിപ്പറമ്പിൽ
Viper stuck on mobile accessories: അതീവ ജാഗ്രതയോടെയും ക്ഷമയോടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പശയിൽ നിന്നും പാമ്പിന്റെ ശരീരത്തിന് പരിക്കേൽക്കാതെ വേർപെടുത്താൻ സാധിച്ചു.
തളിപ്പറമ്പ്: ഉപയോഗശൂന്യമായ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് മരണാസന്നനായ അണലിക്കുഞ്ഞിന് പുതുജീവൻ. തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ സി.പി. റയീസിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിലാണ് അപൂർവ്വമായ ഈ സംഭവം നടന്നത്. കടയിൽ നിന്ന് ഇളക്കി മാറ്റിയ സ്ക്രീൻ ഗാർഡുകൾ കൂട്ടിയിട്ട ഭാഗത്താണ് കുഞ്ഞ് അണലി കുടുങ്ങിയത്.
കടയിലെ ജോലിക്കാരനാണ് സ്ക്രീൻ ഗാർഡിന്റെ പശയിൽ എന്തോ ഒന്ന് ഒട്ടിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് അത് അതീവ വിഷമുള്ള അണലിക്കുഞ്ഞാണെന്ന് മനസ്സിലായത്. അനക്കമില്ലാതെ കിടന്ന പാമ്പിന് ജീവനുണ്ടെന്ന് കണ്ടതോടെ ഉടൻ തന്നെ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു.
റെയ്ഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം പാമ്പ് റെസ്ക്യൂവർ അനിൽ തൃച്ചംബരം സ്ഥലത്തെത്തി. സ്ക്രീൻ ഗാർഡിലെ ശക്തമായ പശയിൽ പാമ്പിന്റെ ശരീരം ഏതാണ്ട് പൂർണ്ണമായും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഉപയോഗിച്ച് പാമ്പിനെ വേർപെടുത്താൻ ശ്രമിച്ചെങ്കിലും പശയുടെ കാഠിന്യം കാരണം ആദ്യഘട്ടത്തിൽ പരാജയപ്പെട്ടു.
Also Read – ഇന്ന് മഴയുണ്ട്… പക്ഷെ നാളെയോ? വരും മണിക്കൂറിലെ കാലാവസ്ഥ ഇങ്ങനെ
തുടർന്ന് അനിൽ പാമ്പിനെ സ്ക്രീൻ ഗാർഡ് സഹിതം വീട്ടിലേക്ക് കൊണ്ടുപോയി. അതീവ ജാഗ്രതയോടെയും ക്ഷമയോടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പശയിൽ നിന്നും പാമ്പിന്റെ ശരീരത്തിന് പരിക്കേൽക്കാതെ വേർപെടുത്താൻ സാധിച്ചു. പൂർണ്ണ ആരോഗ്യവാനായ അണലിക്കുഞ്ഞിനെ പിന്നീട് സുരക്ഷിതമായ വനപ്രദേശത്ത് തുറന്നുവിട്ടു.