Highcourt on Modify Vehicles: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർ ഇനി കുടുങ്ങും…; നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം
Highcourt Against Modify Vehicles: വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പlഴ ഈടാക്കണമെന്നും കോടതി ഉത്തരവുണ്ട്.

കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. കൂടാതെ രൂപമാറ്റം വരുത്തി അത് യുട്യൂബിൽ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗർമാർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യൂട്യൂബർ സഞ്ജു ടെക്കി വണ്ടിയിൽ രൂപമാറ്റം വരുത്തിയ കേസിലാണ് കോടതിയുടെ ഉത്തരവ്.
വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങൾക്കെതിരെ നടപടിയെടുക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയതിൻ്റെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാനും എൻഫോഴ്സ്മെന്റ് ഓഫീസർമാരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിയമലംഘനം നടത്തി പിടിക്കപ്പെടുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
ALSO READ: പണി തീര്‍ന്നിട്ടില്ല; സഞ്ജു ടെക്കിക്കെതിരെ അടുത്തത് പൊലീസ് കേസ്
വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പlഴ ഈടാക്കണമെന്നും കോടതി ഉത്തരവുണ്ട്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട സർക്കാരിൻറെ റിപ്പോർട്ട് ഈ മാസം ആറിന് ഹൈക്കോടതിയിൽ സമർപ്പിക്കും.
അതേസമയം, സഞ്ജു ടെക്കിക്കെതിരെ എംവിഡി ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി. എൻഫോഴ്സ്മെന്റ് ആർടിഒ ആണ് കുറ്റപത്രം നൽകിയത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികൾ.
കാറിൽ സ്വിമ്മിങ് പൂളുണ്ടാക്കി റോഡിലൂടെ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചെന്നാണ് യൂട്യൂബർ സഞ്ജു ടെക്കിക്ക് എതിരെയുള്ള കേസ്. സഞ്ജു ടെക്കിക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: കാറിൽ സ്വിമ്മിങ്ങ് പൂളുണ്ടാക്കിയ സഞ്ജു ടെക്കിക്ക് പിന്നെ എന്ത് സംഭവിച്ചു?
നിയമത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളാണ് നല്ല പൗരൻമാരും മാന്യമാരും. എന്നാൽ, പണക്കൊഴുപ്പും അഹങ്കാരവുമാണ് ഈ യൂട്യൂബർ കാണിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എന്തും കാണിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് അന്തസ്സല്ല. ഈ പ്രവർത്തി അയാളുടെ സംസ്‌കാരം ആയിരിക്കാം.
എന്നാൽ, അതെല്ലാം കൈയിൽവെച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. സഞ്ജു ടെക്കി ഇതിനുമുമ്പ് ചെയ്തിട്ടുള്ള വീഡിയോയും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുമെന്നും വാഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും നിയമലംഘനങ്ങൾ അതിൽ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.