Kerala Doctors Strike: ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, ആശങ്കയിൽ രോഗികൾ, മുടക്കമില്ലാത്തത് ഈ ചികിത്സകൾക്ക് മാത്രം
The medical college doctors' strike: മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. എന്നാൽ അത്യാഹിത വിഭാഗം, ലേബർ റൂം, തീവ്രപരിചരണ വിഭാഗം എന്നീ അത്യാവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ (KGMCTA) ആണ് പ്രതിഷേധം ശക്തമാക്കുന്നത്. നാളെ മുതൽ ഒപി (OP) സേവനങ്ങളും മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളും ബഹിഷ്കരിക്കുമെന്ന് സംഘടന അറിയിച്ചു.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കുക എന്നിവയാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ. ഇതിനുപുറമെ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ കുറവ് നികത്തുക, അമിതമായ ജോലിഭാരം കുറയ്ക്കുക, സർക്കാർ നൽകിയ മുൻകാല വാഗ്ദാനങ്ങൾ ഉടനടി നടപ്പിലാക്കുക, എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നു.
രോഗികളെ എങ്ങനെ ബാധിക്കും?
ഒപി ബഹിഷ്കരണ പ്രഖ്യാപനം ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് രോഗികളെ നേരിട്ട് ബാധിക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. എന്നാൽ അത്യാഹിത വിഭാഗം, ലേബർ റൂം, തീവ്രപരിചരണ വിഭാഗം എന്നീ അത്യാവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചികിത്സയ്‌ക്കൊപ്പം അധ്യാപന ചുമതല കൂടി വഹിക്കുന്നവരാണ് മെഡിക്കൽ കോളേജ് ഡോക്ടർമാർ. സമരം ആരംഭിക്കുന്നതോടെ MBBS, PG വിദ്യാർത്ഥികളുടെ ക്ലാസുകൾ മുടങ്ങും. പരീക്ഷാ സീസൺ അടുത്തിരിക്കെ പഠനം തടസ്സപ്പെടുന്നത് വിദ്യാർത്ഥികളെ വലിയ ആശങ്കയിലാക്കുന്നുണ്ട്.
പലതവണ ചർച്ചകൾ നടത്തിയിട്ടും സർക്കാർ വാഗ്ദാനം പാലിക്കാത്തതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി. രോഗികളുടെ ദുരിതം കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി ചർച്ചയ്ക്ക് തയ്യാറാകുമോ അതോ ബദൽ സംവിധാനങ്ങൾ ഒരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.