Haritha Karma Sena Uniform: പച്ച ഔട്ട്, പകരം ‘കാവി’; ഹരിതകർമ്മ സേന യൂണിഫോമിൽ മാറ്റം
Haritha Karma Sena Uniform from Green to Saffron: 2017ൽ ഹരിത കേരളം മിഷന്റെ കീഴിൽ ഹരിതകർമസേന രൂപീകൃതമായത് മുതൽ പച്ച നിറമുള്ള കോട്ടുകളാണ് ഇവരുടെ യൂണിഫോം. എന്നാൽ നിറം മാറ്റിയതിനോട് പൊരുത്തപ്പെടാനാകില്ലെന്നാണ് അംഗങ്ങൾ പറയുന്നത്. പലരും പുതിയ യൂണിഫോ വാങ്ങാൻ വിമുഖത കാണിച്ചു.

ഹരിത കർമ്മ സേന
തിരുവനന്തപുരം: വിവാദ ഉത്തരവുമായി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതി. കോർപ്പറേഷനിലെ ഹരിത കർമസേനാംഗങ്ങളുടെ യൂണിഫോമിന്റെ നിറം പച്ചയിൽ നിന്ന് കാവിയാക്കി മാറ്റി. രൂപീകരണക്കാലം മുതൽ സേനാംഗങ്ങൾ ധരിച്ചിരുന്ന പച്ച കോട്ടുകൾക്ക് പകരം കാവി നിറമുള്ള പുതിയ യൂണിഫോം കോട്ടുകൾ കോർപ്പറേഷൻ വിതരണം ചെയ്തു.
അപ്രതീക്ഷിത നിറംമാറ്റം വിവാദങ്ങൾക്ക് വഴിയൊരുക്കുകയാണ്. ഹരിത കർമസേനാംഗങ്ങൾക്കിടയിൽ വ്യാപകമായ അതൃപ്തിയുണ്ട്. 2017ൽ ഹരിത കേരളം മിഷന്റെ കീഴിൽ ഹരിതകർമസേന രൂപീകൃതമായത് മുതൽ പച്ച നിറമുള്ള കോട്ടുകളാണ് ഇവരുടെ യൂണിഫോം. എന്നാൽ നിറം മാറ്റിയതിനോട് പൊരുത്തപ്പെടാനാകില്ലെന്നാണ് അംഗങ്ങൾ പറയുന്നത്.
പച്ചയ്ക്ക് പകരം കാവി
കോർപ്പറേഷൻ നൽകിയ പുതിയ കിറ്റിൽ കാവി നിറത്തിലുള്ള കോട്ട്, മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, ഗ്ലൗസ്, റെയിൻകോട്ട് എന്നിവയാണ് ഉള്ളത്. പലരും പുതിയ യൂണിഫോ വാങ്ങാൻ വിമുഖത കാണിച്ചു. എന്നാൽ, അധികാരികളുടെ കർശന നിർദേശത്തെത്തുടർന്ന് ഒടുവിൽ വാങ്ങുകയായിരുന്നു. ചിലർ ഇത് ധരിച്ച് ജോലി തുടങ്ങിയിട്ടുണ്ടെന്നും ഹരിത കർമ സേനയുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർ പറഞ്ഞു.
മേയറുടെ വാദവും വിമർശനവും
യൂണിഫോം കോഡ് നിശ്ചയിച്ചത് കേന്ദ്ര സർക്കാരാണെന്നും അതിനാലാണ് മാറ്റം വരുത്തിയതെന്നുമാണ് മേയർ വിവി രാജേഷിന്റെ വാദം. എന്നാൽ മറ്റ് കോർപ്പറേഷനുകളിലൊന്നും ഇത്തരം തീരുമാനമെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വീടുകൾ തോറുമെത്തി മാലിന്യശേഖരണം നടത്തുന്ന ഹരിതകർമസേനാംഗങ്ങളെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിച്ചിരുന്നതും ഈ പച്ച നിറമായിരുന്നെന്നും നിറം പെട്ടെന്ന് മാറ്റിയതിനോട് പൊരുത്തപ്പെടാനാകില്ലെന്നുമാണ് വിവിധ ജീവനക്കാർ പറയുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ വിവാദം
തിരുവനന്തപുരം കോർപ്പറേഷനിൽ വിവാദങ്ങളുടെ ഘോഷയാത്രയാണ്. വാഴോട്ടുക്കോണം കൗൺസിലറുടെ അറസ്റ്റ് മുതൽ ജലവിതരണവും മാലിന്യ സംസ്കരണ പ്രശ്നങ്ങളും തുടങ്ങി പ്രതിസന്ധി രൂക്ഷമാണ്. ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ 6 മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചിരിക്കുകയാണ്. നടപടിക്കെതിരെ സുഗതന് ഇനി ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയും തള്ളിയാൽ സുഗതൻ ജയിലിൽ തുടരണം. ഇങ്ങനെ സംഭവിച്ചാൽ കോര്‍പ്പറേഷനിലെ കൗൺസിലർ സ്ഥാനം നഷ്‌ടമാകുന്നതാണ്.
വട്ടിയൂർക്കാവ് പോലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് സുഗതൻ.
English Summary:
Thiruvananthapuram Corporation has sparked a political controversy after replacing the traditional green uniforms of Haritha Karma Sena workers with new saffron-coloured coats. The green uniform had been in use since 2017 under the state’s Haritha Keralam Mission and had become the team’s official identity.