Thiruvananthapuram Metro: തിരുവനന്തപുരത്തിന്റെ മെട്രോ മോഹം എന്ന് പൂവണിയും? ഡിപിആര്‍ സമര്‍പ്പിക്കുന്നതില്‍ തടസം; പ്രശ്‌നം ‘ആ കണ്‍ഫ്യൂഷന്‍’
Thiruvananthapuram Metro Facing Roadblocks Over Population Norms Confusion: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ പുതുക്കിയ ഡിപിആർ സമർപ്പിക്കുന്നത് വൈകുന്നു. മെട്രോ അംഗീകാരത്തിന് ആവശ്യമായ ജനസംഖ്യാ മാനദണ്ഡങ്ങളിൽ വ്യക്തത ഉണ്ടാകുന്നതുവരെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനാകില്ലെന്ന് കെഎംആർഎൽ

Representational image
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) സമർപ്പിക്കുന്നത് ജനസംഖ്യാ മാനദണ്ഡങ്ങളിലെ അവ്യക്തത മൂലം വൈകുന്നു. മെട്രോ അംഗീകാരത്തിന് ആവശ്യമായ ജനസംഖ്യാ മാനദണ്ഡങ്ങളിൽ വ്യക്തത ഉണ്ടാകുന്നതുവരെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനാകില്ലെന്ന് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
2017-ലെ നാഷണൽ മെട്രോ റെയിൽ പോളിസി പ്രകാരം, ഒരു നഗരത്തിൽ മെട്രോ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കുന്നതിന് 20 ലക്ഷത്തോളം ജനസംഖ്യ വേണം. എന്നാല്‍ പുതിയ ഡാറ്റ പ്രകാരം, തിരുവനന്തപുരം നഗരത്തിലെ ജനസംഖ്യ മെട്രോ പരിധിക്ക് താഴെയാണ്. 2011 ലെ സെൻസസ് കണക്കുകൾ ഏകദേശം 16.8 ലക്ഷം ആണ് ജനസംഖ്യ.
നഗരസഭാ പരിധിയിൽ ഇത് 10.5 ലക്ഷം മാത്രമാണ്. മെട്രോപോളിറ്റൻ പ്രദേശം മുഴുവനായി എടുത്താൽ ജനസംഖ്യ 23 ലക്ഷത്തിലധികമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ കണക്കുകളില്‍ കേന്ദ്രം പരിഗണിക്കുന്നത് ഏതായിരിക്കുമെന്നതിലാണ് അവ്യക്തത. ജനസംഖ്യയിലെ ഈ ‘കണ്‍ഫ്യൂഷനാണ്’ പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് സമര്‍പ്പിക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നത്.
ജനസംഖ്യാ മാനദണ്ഡം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2025 നവംബറിൽ, കോയമ്പത്തൂർ, മധുര മെട്രോ പദ്ധതികളുടെ ഡിപിആറുകൾ കേന്ദ്രം തിരിച്ചയച്ചിരുന്നു. 2011 ലെ സെന്‍സസ് പ്രകാരം ഈ പ്രദേശങ്ങളില്‍ മാനദണ്ഡം പ്രകാരമുള്ള ജനസംഖ്യയില്ലായിരുന്നു. ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ബിആർടിഎസ്) പോലുള്ള ബദൽ സംവിധാനങ്ങൾ പരിഗണിക്കാൻ കേന്ദ്രത്തെ ഇത് പ്രേരിപ്പിച്ചു.
ഈ സാഹചര്യത്തില്‍, ജനസംഖ്യാ മാനദണ്ഡലത്തിലെ അവ്യക്തത നീങ്ങിയതിന് ശേഷം മാത്രം ഡിപിആര്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് അധികൃതര്‍. ജനസംഖ്യാ മാനദണ്ഡങ്ങളെക്കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശം ലഭിച്ചതിനുശേഷം മാത്രമേ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) തയ്യാറാക്കുന്ന പുതുക്കിയ ഡിപിആർ സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയുള്ളൂവെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ നീളുന്ന 31 കിലോമീറ്റർ പാതയാണ് നിലവിൽ വിഭാവനം ചെയ്തിരിക്കുന്നത്. മെഡിക്കൽ കോളേജ്, കഴക്കൂട്ടം, ആക്കുളം, ടെക്നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ വഴി മെട്രോ കടന്നുപോകുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലെ ഫ്ലൈഓവർ നിർമ്മാണം ഉൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ജനസംഖ്യാ മാനദണ്ഡത്തില്‍ വ്യക്തത ലഭിച്ചാല്‍ നിലവിലെ തടസങ്ങള്‍ നീങ്ങും.