തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി
Thrissur Jubilee Mission Medical College Incident: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതില്‍ അന്വേഷണം. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് ആണ് മരിച്ചത്. നാലാം നിലയില്‍ നിന്നാണ് സ്‌നേഹ ചാടിയത്.

പ്രതീകാത്മക ചിത്രം
തൃശൂര്‍: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതില്‍ അന്വേഷണം. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്. ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് സ്‌നേഹ ചാടിയത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്.
പത്തനംതിട്ടയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹത
അതേസമയം, ചിറ്റാര്‍ ഉന്നതിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത സംശയിച്ച് ബന്ധുക്കള്‍. കുഴിയില്‍ അവശനിലയില്‍ കണ്ടെത്തിയ സന്ദീപ് എന്ന യുവാവാണ് മരിച്ചത്. സന്ദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് പിതാവ് സദാനന്ദന്റെ ആരോപണം.
സന്ദീപ് അവശനിലയില്‍ കുഴിയില്‍ കിടക്കുന്ന കാര്യം നാട്ടുകാരാണ് അറിയിച്ചതെന്നും, വെള്ളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും സദാനന്ദന്‍ പറഞ്ഞു. സന്ദീപിന്റെ നെറ്റിയിലും നെഞ്ചിന് സമീപവും മര്‍ദ്ദനമേറ്റ പാടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതാണ് ദുരൂഹത ഉയര്‍ത്തുന്നത്. കമ്പി വടി കൊണ്ട് അടിച്ചതാണോ എന്നാണ് സന്ദീപിന്റെ പിതാവിന്റെ സംശയം. സന്ദീപിന്റെ വനിതാ സുഹൃത്തിന്റെ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണം തുടരുകയാണ്.
Also Read: ദൃശ്യം 3 തോൽക്കുന്ന വമ്പൻ ട്വിസ്റ്റ്! നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച കേസ്: ചുരുളഴിച്ച് പോലീസ്
ഭര്‍ത്താവ് കസ്റ്റഡിയില്‍
പെരുമ്പാവൂരില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. അസം നൗഗോണ്‍ സ്വദേശി നര്‍സീന ഖാത്തൂനാണ് (29) കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ പോഞ്ഞാശേരി ചെമ്പരത്തുകുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന നര്‍സീന ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് റാബുല്‍ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് റാബുല്‍. ഇരുവരും തമ്മില്‍ കുറച്ചുനാളുകളായി കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. വാടകവീട്ടില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും, തുടര്‍ന്ന് റാബുല്‍ നര്‍സീനയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നുമാണ് വിവരം. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇന്ന് രാവിലെയാണ് വിവരം പുറത്തറിയുന്നത്.
ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള കുട്ടിയുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. റാബുളിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.
അതുല്‍ റിമാന്‍ഡില്‍
ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അതുലിനെ റിമാന്‍ഡ് ചെയ്തു. വര്‍ക്കല സ്വദേശിനി ആരതി (26) ആണ് ജീവനൊടുക്കിയത്. ആറ്റുകാല്‍ ചിറമുക്കിലെ വാടകവീട്ടില്‍ വെള്ളിയാഴ്ച വൈകിട്ടാണ് ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുമ്പാണ് ഇവര്‍ വാടകവീട്ടിലേക്ക് താമസം മാറിയത്. അതുല്‍ ആരതിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
English Summary
A 20-year-old first-year MBBS student died in Thrissur. The student, Sneha Paulose, was a native of Kottayam. She fell from the fourth floor of her college hostel building. The police have launched an investigation into the incident.