Thrissur Pooram 2025: പൂരം കൊടിയേറി; വർണക്കാഴ്ചയൊരുക്കി കുടമാറ്റം
Kudamattam Starts: തേക്കിൻകാട് മൈതാനിയിൽ കുടമാറ്റം ആരംഭിച്ചു. പതിനായിരങ്ങളാണ് കുടമാറ്റം കാണാൻ തടിച്ചുകൂടിയിട്ടുള്ളത്.
വർണക്കാഴ്ചയൊരുക്കി തേക്കിൻകാട് മൈതാനിയിൽ കുടമാറ്റം അവസാനിച്ചു. പൂരാവേശത്തിൻ്റെ രസങ്ങളൊക്കെ സമ്മേളിച്ച് പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങൾ പരസ്പരം നേർക്കുനേർ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചത്. ആദ്യം പാറമേക്കാവാണ് ഇറങ്ങിയത്. പിന്നാലെ തിരുവമ്പാടിയും പുറത്തേക്കിറങ്ങി.
ഇലഞ്ഞിത്തറ മേളത്തിൻ്റെ പ്രമാണം ഇത്തവണയും കിഴക്കൂട്ട് അനിയൻ മാരാർ തന്നെ ആയിരുന്നു. അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറ മേളം അവസാനിച്ചതോടെയാണ് തെക്കോട്ടിറക്കം ആരംഭിച്ചത്. ഇലഞ്ഞിത്തറ മേളം ആസ്വദിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. ഉച്ചക്ക് 12 മണിയോടെയാണ് പാറമേക്കാവിൽ അമ്മയുടെ പൂരം പുറപ്പാട് ആരംഭിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് പുറപ്പാട് കാണാൻ അണിനിരന്നത്.
ഇത്തവണ ഗുരുവായൂർ നന്ദൻ ആണ് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. ഏഷ്യയിലെ ഏറ്റവും ഭാരമുള്ള ആനയാണ് ഗുരുവായൂർ നന്ദൻ. തിരുവമ്പാടിയുടെ മഠത്തിൽ വരവിൽ കോങ്ങാട് മധു ആയിരുന്നു പ്രമാണി. തിടമ്പേന്തിയത് തിരുവമ്പാടി ചന്ദ്രശേഖരൻ.