Traffic restrictions Wayanad: വയനാട് വഴി പോകുന്നവർ ശ്രദ്ധിക്കുക, ചുരത്തിൽ ഈ ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം, ബദൽ പാതകളും മറ്റു വിവരങ്ങളും
Traffic Restrictions on Thamarassery Ghat Road: പുലർച്ചെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. വ്യൂപോയിന്റ്, രണ്ട്, നാല് വളവുകൾ എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് കോഴിക്കോട് റൂറൽ പോലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും.

Thamarassery Churam
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ അറ്റകുറ്റപ്പണികൾക്കും മരം നീക്കം ചെയ്യുന്നതിനുമായി ജനുവരി അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനും റോഡ് നവീകരണത്തിനുമായാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചു.
ഗതാഗത നിയന്ത്രണങ്ങൾ
മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ചുരം വഴി നിയന്ത്രണമുണ്ടാകും. ഈ വാഹനങ്ങൾ നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞുപോകണം. അവധിക്കാല തിരക്ക് പരിഗണിച്ച് നിലവിൽ രാവിലെ 9 മുതൽ രാത്രി 9 വരെ വലിയ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരും.
ക്രിസ്മസ്-പുതുവത്സര അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് മൂലം ചുരത്തിൽ ഇന്നും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുലർച്ചെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. വ്യൂപോയിന്റ്, രണ്ട്, നാല് വളവുകൾ എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് കോഴിക്കോട് റൂറൽ പോലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും.
Also Read: Vande Bharat: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനെത്തുന്നു; മലയാളികള്‍ക്കും സുഗമമായ യാത്ര ഉറപ്പ്
പ്രതിഷേധവുമായി യുഡിഎഫ്
ചുരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമരരംഗത്തിറങ്ങുന്നു. ചൊവ്വാഴ്ച കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖ്, സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകും. ചുരത്തിലെ കുരുക്കിന് സ്ഥിരമായ പരിഹാരം കാണുക, ബദൽ റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കുക തുടങ്ങിയവയാണ് സമരസമിതിയുടെ പ്രധാന ആവശ്യങ്ങൾ.
ചുരം റോഡിന്റെ ചുമതല കോഴിക്കോട് ജില്ലാ ഭരണകൂടത്തിനായതിനാലാണ് വയനാട്ടിലെ ജനപ്രതിനിധികൾ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നത്.