AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mankada Tragedy: മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാലു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Four students die following lightning strike in Mankada: മങ്കടയില്‍ ഇടിമിന്നലേറ്റ് നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു. മൂന്ന് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മങ്കട കുരങ്ങന്‍ചോലയിലാണ് സംഭവമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ വ്യൂ പോയിന്റ് കാണാനെത്തിയപ്പോഴാണ് ഇടിമിന്നലേറ്റത്.

Mankada Tragedy: മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാലു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 12 May 2026 | 08:17 PM

മങ്കട: മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു. വെള്ളില പുതുക്കുടി മലയില്‍ അലിയുടെ മകന്‍ റഹീസ് (20), കറുത്താന്‍ കുത്തില്‍ നിസാറിന്റെ മകന്‍ ഫഹദ് (22), ആലിക്കാപറമ്പില്‍ അസീസിന്റെ മകന്‍ സിയാദ് (18), കൂരിമണ്ണില്‍ പുത്തന്‍വീട്ടില്‍ സൈതലവിയുടെ മകന്‍ ബഹാസ് (18) എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ ചികിത്സയിലാണ്. സല്‍മാനുള്‍ ഫാരിസ് (21), റോഷന്‍ (20), ഇഷ്ഹാത് (19) എന്നിവരാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെ മങ്കട കുരങ്ങന്‍ചോലയിലാണ് സംഭവമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ വ്യൂ പോയിന്റ് കാണാനെത്തിയപ്പോഴാണ് ഇടിമിന്നലേറ്റത്. കുഴഞ്ഞുവീണ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. രണ്ടു പേര്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നു.

ചികിത്സയിലിരിക്കെയാണ് മറ്റ് രണ്ടു പേര്‍ മരിച്ചത്. അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയ്ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മിന്നലേറ്റത്. ആദ്യം ആറു പേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മിന്നലേറ്റ ഒരു വിദ്യാര്‍ത്ഥി അറിയിച്ചപ്പോഴാണ് ഒരാള്‍ കൂടി അപകടത്തില്‍പെട്ടതായി മനസിലായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഈ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ഈ വിദ്യാര്‍ത്ഥിക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം. പാറയിടുക്കില്‍ വീണുകിടക്കുന്ന നിലയിലാണ് ഈ കുട്ടിയെ കണ്ടെത്തിയത്.

മരിച്ചവരെല്ലാം പ്രദേശവാസികള്‍

മരിച്ചവരെല്ലാം വെള്ളില സ്വദേശികളാണ്‌. കുരങ്ങന്‍ചോല വ്യൂ പോയിന്റെ മുകളിലാണ് അപകടമുണ്ടായത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരിക്കേറ്റവരില്‍ രണ്ടു പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Also Read: Monsoon 2026: മൺസൂൺ വരികയായി; കാലവർഷം ഈ ആഴ്ച ആൻഡമാൻ തീരത്തേക്ക്; അടുത്ത സ്റ്റോപ്പ്‌ കേരളം!

ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് മെയ് 16 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാർമേഘങ്ങൾ കണ്ട് തുടങ്ങുന്നത് മുതൽ തന്നെ മുൻകരുതൽ എടുക്കണം. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ സുരക്ഷിതമായ ഒരു കെട്ടിടത്തിനകത്തേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് മിന്നലേൽക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റും മിന്നലുമുള്ളപ്പോൾ ജനലുകളും വാതിലുകളും പൂർണ്ണമായും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വൈദ്യുതോപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടുക. ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.

ലാൻഡ് ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്. ആകാശം മേഘാവൃതമാണെങ്കിൽ കുട്ടികൾ ടെറസിലോ മുറ്റത്തോ കളിക്കുന്നത് ഒഴിവാക്കണം. തുണികൾ ഉണങ്ങാനിട്ടിട്ടുണ്ടെങ്കിൽ അത് എടുക്കാൻ മിന്നലുള്ള സമയത്ത് ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. പട്ടം പറത്തുന്നത് അങ്ങേയറ്റം അപകടകരമാണ്. അത് ഒഴിവാക്കണം.

മരച്ചുവട്ടില്‍ നില്‍ക്കരുത്. കാറിനുള്ളിലോ മറ്റ് അടച്ച വാഹനങ്ങൾക്കുള്ളിലോ ഇരിക്കുന്നത് സുരക്ഷിതമാണ്. കൈകാലുകൾ പുറത്തിടരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്രകൾ ഒഴിവാക്കുക. സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടുക. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. മിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.

മേഘാവൃതമായ അന്തരീക്ഷം കണ്ടാൽ മത്സ്യബന്ധനം, ബോട്ടിങ് എന്നിവ ഉടന്‍ അവസാനിപ്പിക്കണം. ബോട്ടിന്റെ ഡെക്കിൽ നിൽക്കുന്നതും ചൂണ്ടയിടുന്നതും ഒഴിവാക്കി ഉടന്‍ കരയിലെത്തണം.

English Summary

Four students died in Malappuram’s Mankada. They were struck by lightning at Panthallur Hill. The tragic incident happened during heavy rains. Three people are undergoing treatment.

Follow Us