Malappuram: മലപ്പുറത്ത് കാര്‍ നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി; രണ്ടുമരണം
Car Accident In Malappuram: അപകട കാരണം വ്യക്തമല്ല. കാര്‍ അമിത വേഗതയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
മലപ്പുറം: തലപ്പാറ വലിയപറമ്പിലുണ്ടയ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വൈലത്തൂര്‍ സ്വദേശി ഉസ്മാൻ (24) വള്ളിക്കുന്ന് സ്വദേശി ശാഹുല്‍ ഹമീദ് (23) എന്നിവര്‍ ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു. പള്ളിയിൽ മതപഠനം കഴിഞ്ഞ് മടങ്ങിയ അഞ്ച് വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. താനൂര്‍ പുത്തന്‍ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂര്‍ സ്വദേശി സര്‍ജാസ് (24) എന്നിവരെ പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാർ പൂർണമായും തകർന്നു.
ALSO READ: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്
തലക്കടത്തൂര്‍ ജുമുഅത്ത് പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥികളാണ് അഞ്ചുപേരും. ഉസ്മാന്‍ സംഭവ സ്ഥലത്തുവെച്ചും ശാഹുല്‍ ഹമീദ് തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഒരു വിദ്യാർഥി തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. കാര്‍ അമിത വേഗതയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.