AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election: പ്രചാരണത്തിന് സഖാവില്ല… പക്ഷെ ജീപ്പ് സജീവം, വാഴൂർ സോമന്റെ ഓർമ്മയിൽ തോട്ടം മേഖല

Vazhoor Soman's Mahindra Major Jeep: 2021-ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും തലസ്ഥാനത്തേക്കുള്ള യാത്ര ഈ ജീപ്പിൽത്തന്നെയായിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്ന് സ്വയം ജീപ്പ് ഓടിച്ച് അദ്ദേഹം നിയമസഭയിലെത്തി.

Kerala Local Body Election: പ്രചാരണത്തിന് സഖാവില്ല… പക്ഷെ ജീപ്പ് സജീവം, വാഴൂർ സോമന്റെ ഓർമ്മയിൽ തോട്ടം മേഖല
Vazhoor Soman 1Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 07 Dec 2025 | 02:26 PM

പീരുമേട് : 1977 മുതൽ 2025-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ, എല്ലാ പ്രചാരണ രംഗത്തും വാഴൂർ സോമൻ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹമില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പിന് തോട്ടം മേഖല ഒരുങ്ങുമ്പോൾ, ആ പ്രിയ നേതാവിൻ്റെ ഓർമ്മയുമായി അദ്ദേഹത്തിൻ്റെ 2000 മോഡൽ മഹീന്ദ്ര മേജർ ജീപ്പ് ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ പ്രചാരണത്തിൽ സജീവമാണ്.

തോട്ടം തൊഴിലാളികൾക്ക് എന്നും സുപരിചിതമാണ് ഈ വാഹനം. അതിവേഗം കടന്നുപോവുകയായിരുന്നില്ല ആ ജീപ്പിൻ്റെ രീതി. ഓരോ സ്ഥലത്തും നിർത്തി, ജനങ്ങളുടെ വിശേഷങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ് അദ്ദേഹം അവരുടെ സുഖദുഃഖങ്ങളിൽ ഒപ്പം നിന്നു. ജനങ്ങളെ കേൾക്കാതെ ആ വാഹനം ഒരിക്കലും മുന്നോട്ട് പോയിട്ടില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി ഈ ജീപ്പ് മലയോര മണ്ണിൻ്റെ മുക്കിലും മൂലയിലും എത്തി.

 

ഒരു ഐഡൻ്റിറ്റിയായി മാറിയ ജീപ്പ്

 

2005-ൽ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചതിന് പിന്നാലെയാണ് വാഴൂർ സോമൻ മഹീന്ദ്ര മേജർ സ്വന്തമാക്കിയത്. അതിനു മുൻപ് അദ്ദേഹം വില്ലീസ്, മാർഷൽ മോഡലുകളിലാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ മഹീന്ദ്ര മേജർ വാങ്ങിയതോടെ അത് തോട്ടം തൊഴിലാളികളുടെ പ്രിയ നേതാവിൻ്റെ തിരിച്ചറിയൽ ചിഹ്നമായി മാറി.

Also read – ഇതെന്താ ക്രിസ്മസ് അവധിയുടെ ട്രെയിലറോ? കളക്ടര്‍മാരുടെ വക അപ്രതീക്ഷിത ‘ഹോളിഡേ വീക്ക്’; പിള്ളേര് വീട്ടിലിരുന്ന് മടുക്കും

2021-ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും തലസ്ഥാനത്തേക്കുള്ള യാത്ര ഈ ജീപ്പിൽത്തന്നെയായിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്ന് സ്വയം ജീപ്പ് ഓടിച്ച് അദ്ദേഹം നിയമസഭയിലെത്തി. എന്നാൽ, പ്രിയ സഖാവിൻ്റെ ആരോഗ്യത്തെക്കുറിച്ച് കാനം രാജേന്ദ്രൻ സ്നേഹത്തോടെ ശാസിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള ജീപ്പ് യാത്ര അദ്ദേഹം അവസാനിപ്പിച്ചു. എങ്കിലും, ഇടുക്കിയിലെ മണ്ണിൽ ആ ജീപ്പിൽത്തന്നെ അദ്ദേഹം യാത്ര തുടർന്നു.

ഓരോ തിരഞ്ഞെടുപ്പ് കാലത്തും അതിരാവിലെ ആരംഭിക്കുന്ന വോട്ട് പ്രചരണം രാത്രി വൈകിയാണ് ഈ ജീപ്പിൽ അവസാനിച്ചിരുന്നത്. ഇത്തവണയും പീരുമേടിൻ്റെ എല്ലാ മേഖലകളിലും അദ്ദേഹത്തിൻ്റെ മഹീന്ദ്ര മേജർ സജീവമായി ഓടുന്നുണ്ടെങ്കിലും, പ്രിയ സഖാവില്ലാത്തത് നികത്താനാവാത്ത ഒരു വിടവുതന്നെയാണ്. ഭാര്യ ബിന്ദു സോമനും കുടുംബവും പ്രചാരണത്തിൽ സജീവമാണ്. ഈ തിരഞ്ഞെടുപ്പിൽ മകൻ സോബിൻ സോമനാണ് ജീപ്പിൻ്റെ സാരഥി.

Follow Us