Palakkad Regional Fire Office Raid: വിജിലൻസ് മിന്നൽ പരിശോധന; പാലക്കാട് റീജണൽ ഫയർ ഓഫീസറിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു
Vigilance Raids Palakkad Regional Fire Office: അഗ്നിരക്ഷ നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) നൽകുന്നതിന് ഏജൻസികൾ വഴി വൻ തുക കൈപ്പറ്റുന്നുണ്ടെന്ന് വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പാലക്കാട് റീജണൽ ഫയർ ഓഫീസിൽ എത്തിയത്.

പാലക്കാട് റീജണൽ ഫയർ ഓഫീസ്
പാലക്കാട്: ക്ലിയറൻസ് സർട്ടിഫിക്കറ്റിന് കെട്ടിട ഉടമകളിൽ നിന്ന് പണം വാങ്ങുന്നുവെന്ന പരാതികളെ തുടർന്ന് പാലക്കാട് റീജണൽ ഫയർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. റീജണൽ ഫയർ ഓഫീസർ കെ.കെ. ഷിജുവിൻ്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 13,590 രൂപ കണ്ടെടുത്തു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ ചുമതലയുള്ള റീജണൽ ഫയർ ഓഫീസറാണ് ഷിജു.
മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത് വിജിലൻസ് ഡിവൈഎസ്പി ബെന്നി ജേക്കബ് ആണ്. അഗ്നിരക്ഷ നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) നൽകുന്നതിന് ഏജൻസികൾ വഴി വൻ തുക കൈപ്പറ്റുന്നുണ്ടെന്ന് വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വിജിലൻസ് സംഘം പാലക്കാട് റീജണൽ ഫയർ ഓഫീസിൽ എത്തിയത്.
ഇൻസ്പെക്ടർമാരായ ഷിബു എബ്രാഹം, എസ്. അരുൺപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധന ഏകദേശം രണ്ട് മണി വരെ നീണ്ടു. റീജിണൽ ഓഫീസറിൽ നിന്നും കണ്ടെടുത്ത പണം കാഷ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ല. പണം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥന് വ്യക്തമായ മറുപടി നൽകാനും കഴിഞ്ഞില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ: മുണ്ടുടുത്ത് വന്നത് ഇഷ്ടമായില്ല; വിദ്യാര്‍ത്ഥിയെ ആക്രമിച്ച് സീനിയേഴ്‌സ്
തുടർ നടപടികൾക്കായി പരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്‌ടർക്ക് കൈമാറിയിട്ടുണ്ട്. റീജണൽ ഫയർ ഓഫീസർ കെ.കെ. ഷിജുവിവിനെതിരെ മുമ്പും പരാതികൾ ലഭിച്ചിരുന്നു. അതിനാൽ തന്നെ, ഓഫീസ് നിരീക്ഷണത്തിൽ ആയിരുന്നുവെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ, നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പാലക്കാട് പട്ടണത്തിലെ ഹോട്ടൽ ഉടമയുടെ പരാതിയിൽ പാലക്കാട് അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർക്കെതിരെയും വിജിലൻസ് നടപടി സ്വീകരിച്ചിരുന്നു.