ADGP MR Ajith kumar: അനധികൃത സ്വത്ത് സമ്പാദനക്കേസ്: എം ആർ അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് കോടതി തള്ളി
Vigilance's clean chit for ADGP M. R. Ajith Kumar : കവടിയാറിൽ 70 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി വാങ്ങി ആഡംബര കെട്ടിടം നിർമ്മിക്കുന്നതിന് പിന്നിൽ അഴിമതി പണം ഉണ്ടെന്നാണ് ഹർജിക്കാരൻ ആരോപിച്ചിരുന്നത്.
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്സൈസ് കമ്മീഷണർ എ ഡി ജി പി എം ആർ അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം സ്പെഷ്യൽ വിജിലൻസ് കോടതി തള്ളി. വിജിലൻസ് റിപ്പോർട്ട് അംഗീകരിക്കാൻ ആകില്ലെന്നും ഈ വിഷയത്തിൽ എല്ലാ സംശയങ്ങളും പൂർണമായി ദൂരീകരിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
നെയ്യാറ്റിൻകര സ്വദേശിയായ അഭിഭാഷകൻ നാഗരാജ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. എം ആർ അജിത് കുമാറിനെതിരെ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ നടത്തിയ അന്വേഷണ റിപ്പോർട്ട് സ്വീകാര്യമല്ലെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു. എന്നാൽ അജിത് കുമാറിനെതിരെ തെളിവുകൾ ഒന്നും ലഭ്യമല്ലെന്ന് ഹർജിക്കാരൻ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും വിജിലൻസ് കോടതി അറിയിച്ചു.
കവടിയാറിൽ 70 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി വാങ്ങി ആഡംബര കെട്ടിടം നിർമ്മിക്കുന്നതിന് പിന്നിൽ അഴിമതി പണം ഉണ്ടെന്നാണ് ഹർജിക്കാരൻ ആരോപിച്ചിരുന്നത്. ഈ ആരോപണങ്ങൾ സംബന്ധിച്ച് പരാതിക്കാരനായ നാഗരാജന്റെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തും. ഇതിനായി ഈ മാസം 30 ന് ഹാജരാകാൻ കോടതി നിർദേശിച്ചു. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.