Wild Animal Attacks Compensation: വന്യജീവി ആക്രമണം; കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം, പാമ്പ് കടിച്ച് മരിച്ചാൽ 4 ലക്ഷം; ധനസഹായം പുതുക്കി സര്‍ക്കാര്‍
Wild Animal Attacks Compensation: പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം നാല് ലക്ഷമാക്കി പുതുക്കി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് നൽകുക.

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം നൽകുന്നതിലെ മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ. ഇനിമുതല്‍ വന്യജീവി ആക്രമണം വനത്തിന് അകത്തായാലും പുറത്തായാലും ധനസഹായം നല്‍കും. മനുഷ്യ-വന്യജീവി സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്.
പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം നാല് ലക്ഷമാക്കി പുതുക്കി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് നൽകുക. ഇതിൽ നാലുലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍ നിന്നും ആറ് ലക്ഷം രൂപ വനംവകുപ്പ് തനത് ഫണ്ടില്‍ നിന്നും ലഭ്യമാകും.
വന്യജീവി ആക്രമണത്തില്‍ 40 – 60 ശതമാനം വരെയുളള അംഗവൈകല്യത്തിന് ദുരന്തപ്രതികരണ നിധിയില്‍ നിന്നും 74,000 രൂപയും വനംവകുപ്പില്‍ നിന്നുളള 1,26000 രൂപയും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ ലഭിക്കും. കൈ, കാല്‍, കണ്ണ് എന്നിവ നഷ്ടപ്പെട്ടാലും ഈ ധനസഹായം ലഭിക്കുന്നതാണ്.
ALSO READ: തിരുവല്ല ബിവറേജസ് ഔട്ട്‌ലെറ്റിൽ വൻ തീപിടുത്തം; കോടികളുടെ നഷ്ടം
കൂടാതെ വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ക്കായി 10,000 രൂപ അനുവദിക്കും. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ, ഗൃഹോപകരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, കാര്‍ഷികവിളകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയും സഹായ ധന പരിധിയില്‍
കൊണ്ടുവന്നിട്ടുണ്ട്.
വന്യജീവിആക്രമണത്തില്‍ മഴയെ ആശ്രയിച്ചുള്ള കാര്‍ഷികവിളകളോ തോട്ടവിളകളോ നശിച്ചാല്‍ ഹെക്ടറിന് 8500 രൂപ നിരക്കില്‍ പരമാവധി ഒരുലക്ഷം രൂപവരെ നല്‍കുന്നതാണ്. പാലുത്പാദനമുള്ള എരുമ, പശു എന്നിവ നഷ്ടമായാല്‍ 37,500 മുതല്‍ 1,12,500 രൂപവരെ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.