Women abuse Angamaly: പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ അങ്കമാലിയിൽ യുവതിയ്ക്ക് ഭർത്താവിൽനിന്ന് ക്രൂരപീഡനം
Woman Assaulted by Husband: കുഞ്ഞ് ജനിച്ച് 28-ആം ദിവസം യുവതിയെ കട്ടിലിൽനിന്ന് വലിച്ചു താഴെയിട്ട് തലയ്ക്കടിച്ചതായി പരാതിയിൽ പറയുന്നു.
കൊച്ചി: അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ യുവതിക്ക് ഭർത്താവിൽനിന്ന് ക്രൂരമായ പീഡനം നേരിടേണ്ടി വന്നതായി പരാതി. യുവതിയുടെ പരാതിയെ തുടർന്ന് അങ്കമാലി പോലീസ് ഭർത്താവിനെതിരെ കേസെടുത്തു.
ക്രൂരതകൾ ഇങ്ങനെ
2020-ലായിരുന്നു ഇവരുടെ വിവാഹം. ഒരു വർഷത്തിനുശേഷം കുഞ്ഞ് ജനിച്ചതോടെയാണ് യുവതിക്ക് ഭർത്താവിൽനിന്ന് കൊടുംക്രൂരതകൾ നേരിടേണ്ടി വന്നത്. പെൺകുഞ്ഞായതിന്റെ പേരിൽ ഭർത്താവ് നിരന്തരം ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Also read – തിരുവനന്തപുരത്ത് 13 വയസ്സുകാരന് മസ്തിഷ്‌ക ജ്വരം, കണ്ടെത്തിയത് നേത്ര പരിശോധനക്കെത്തിയപ്പോൾ
കുഞ്ഞ് ജനിച്ച് 28-ആം ദിവസം യുവതിയെ കട്ടിലിൽനിന്ന് വലിച്ചു താഴെയിട്ട് തലയ്ക്കടിച്ചതായി പരാതിയിൽ പറയുന്നു. വടിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് പലതവണ ദേഹോപദ്രവം ഏൽപ്പിച്ചതായും യുവതി വെളിപ്പെടുത്തി. യുവതിയെ തലയ്ക്ക് പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച ഭർത്താവ്, അപസ്മാരം വന്നപ്പോൾ ചുമരിൽ തലയിടിച്ചാണ് പരിക്കേറ്റതെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്.
യുവതിക്ക് വീട്ടുകാർ വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ ഇയാൾ പലതവണ നശിപ്പിച്ചു. താൻ അനുഭവിക്കുന്ന ക്രൂരതകൾ വീട്ടുകാരോട് പങ്കുവെക്കാൻ പോലും ഇത് തടസ്സമായെന്നും യുവതി പറഞ്ഞു.
കുഞ്ഞിനെയും ഇയാൾ ഉപദ്രവിക്കാറുണ്ടായിരുന്നതായി യുവതി പരാതിയിൽ വ്യക്തമാക്കി.
അന്ധവിശ്വാസിയായ ഭർത്താവിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് യുവതിയും കുടുംബവും അറിയിച്ചു. യുവതിയുടെ പരാതിയിൽ അങ്കമാലി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.