US Visa Integrity Fee: യുഎസ് വിസയ്ക്ക് ഇനി ചെലവേറും; പുതിയ പരിഷ്ക്കരണത്തെക്കുറിച്ച് നിങ്ങളറിയേണ്ടത്
US Visa Integrity Fee New Rule: ജൂലൈ നാല് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. വിസ ഉടമകൾ യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിട്ടുപോകാനും പ്രേരിപ്പിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പോലെയാണ് വിസ ഇന്റഗ്രിറ്റി ഫീസ്.
ഇനി യുഎസിലേക്ക് പോകാൻ പദ്ധതിയിടുന്നവർക്ക് ചിലവ് കൂടും. യുഎസ് വിസ ഫീസിൽ പുതിയ മാറ്റവുമായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വിനോദസഞ്ചാരം, പഠനം, ജോലി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി യുഎസിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവരെയാണ് ഈ മാറ്റം കാര്യമായി ബാധിക്കുന്നത്. യുഎസ് വിസ ഫീസിൽ വരുന്ന മാറ്റം നിരക്ക് വർദ്ധനവിന് കാരണാമാകും.
ട്രംപ് പുതിയതായി ഒപ്പുവെച്ച ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ പ്രകാരം 2026 മുതൽ മിക്ക നോൺ – ഇമിഗ്രന്റ് വിസ വിഭാഗങ്ങൾക്കും 250 ഡോളർ (21,422 രൂപ) അധിക നിരക്കായി നൽകേണ്ടി വരും. ടൂറിസ്റ്റ് വിസ, വിദ്യാർത്ഥി വിസ, തൊഴിൽ വിസകൾ എന്നിവയാമ് ഇതിൽ ഉൾപ്പെടുന്നത്. അതേസമയം നയതന്ത്ര വിസകളെ (എ, ജി ക്ലാസുകൾ) പുതിയ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജൂലൈ നാല് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. വിസ ഉടമകൾ യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിട്ടുപോകാനും പ്രേരിപ്പിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പോലെയാണ് വിസ ഇന്റഗ്രിറ്റി ഫീസ്. വിസ ഫീസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ആണ് ഈ തുക ഈടാക്കുന്നത്. എന്നാൽ പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി ഇത് വർഷം തോറും ക്രമീകരിക്കും. 2026 മുതൽ നിലവിലെ നിരക്കിൽ വർദ്ധനവ് ഉണ്ടായേക്കാം.
അതേസമയം കർശനമായ നിരവധി വ്യവസ്ഥകൾക്ക് പാലിച്ചുകൊണ്ട് നിങ്ങൾ ഇത് റീഫണ്ട് ചെയ്യാവുന്നതാണ്. റീഫണ്ട് ലഭിക്കാൻ ആഗ്രഹിക്കുന്നവർ വിസ നിബന്ധനകൾ പൂർണ്ണമായും പാലിക്കേണ്ടതുണ്ട്.
- അനധികൃത ജോലിയിൽ ഏർപ്പെടരുത്
- അനുവദനീയമായ താമസത്തിന് അഞ്ച് ദിവസത്തിനുള്ളിൽ യുഎസിൽ നിന്ന് മാറുക.
- വിസ ഉടമ നിയമപരമായി താമസത്തിൻ്റെ കാലയളവ് നീട്ടുകയോ വിസ സ്റ്റാറ്റസ് മാറ്റുകയോ ചെയ്താൽ, റീഫണ്ട് സാധ്യമാകില്ല.
നിലവിൽ, ഒരു ടൂറിസ്റ്റ് അല്ലെങ്കിൽ ബിസിനസ്സ് ആവശ്യത്തിനുള്ള വിസയ്ക്ക് (B-1/B-2) 185 (ഏകദേശം 15,855 രൂപ) ഡാളറാണ് നിരക്ക്. എന്നിരുന്നാലും, 250 ഡോളർ വിസ ഇന്റഗ്രിറ്റി ഫീസ് (21,400), 24 ഡോളർ ഡാറ്റ ഫീസ്, സാധ്യമായ അധിക നികുതികൾ എന്നിവ പോലുള്ള മറ്റ് ചാർജുകൾ ഇതോടൊപ്പം ഈടാക്കുന്നതോടെ, മൊത്തം ചെലവ് ഏകദേശം 472 (40,456) ഡോളർ അല്ലെങ്കിൽ അതിലും കൂടുതലായി ഉയരും. ഈ നീക്കം ഇന്ത്യൻ വിദ്യാർത്ഥികൾ, ജോലിക്കായി പോകുന്നതവർ , വിനോദസഞ്ചാരികൾ എന്നിവരുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കും.