Dwarka Of South: കേരളത്തിലെ ‘ദക്ഷിണ ദ്വാരക’; ഭക്തലക്ഷങ്ങൾ ഒഴുകിയെത്തുന്ന ആ പുണ്യക്ഷേത്രം ഏതാണ്?
Dakshina Dwaraka Temple In Kerala: ശിവ ഭഗവാൻ്റെ നിർദ്ദേശപ്രകാരം അവർ ആ വിഗ്രഹം അങ്ങനെ അവിടെ പ്രതിഷ്ഠിച്ചു. ഗുരുവും വായുവും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനാൽ ആ സ്ഥലം 'ഗുരുവായൂർ' എന്നറിയപ്പെട്ടു. ദ്വാരകയിലെ അതേ ചൈതന്യം കുടികൊള്ളുന്നതിനാലാണ് ഇവിടം 'ദക്ഷിണ ദ്വാരക' എന്ന് വിളിക്കപ്പെടുന്നത്.
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം വെറുമൊരു ആരാധനാലയം മാത്രമല്ല, മറിച്ച് കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തിൻ്റെയും സമർപ്പണത്തിൻ്റെയും കേന്ദ്രം കൂടിയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂർ അറിയപ്പെടുന്നത് ‘ദക്ഷിണ ദ്വാരക’ എന്നാണ്.
‘ദക്ഷിണ ദ്വാരക’ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?
ഐതിഹ്യങ്ങൾ പ്രകാരം, ഇന്ന് ഗുരുവായൂരിൽ നാം ദർശിക്കുന്ന ഭഗവാൻ്റെ ചതുർബാഹു വിഗ്രഹം സാക്ഷാൽ ശ്രീകൃഷ്ണൻ തൻ്റെ അവതാരകാലത്ത് ദ്വാരകയിൽ പൂജിച്ചിരുന്നതാണെന്നാണ് കരുതപ്പെടുന്നത്. ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ് ദ്വാരക സമുദ്രത്തിൽ താഴ്ന്നുപോകുമെന്ന് അദ്ദേഹം തൻ്റെ ഭക്തനായ ഉദ്ധവർക്ക് മുന്നറിയിപ്പ് നൽകി. കടലിൽ ഒഴുകി നടന്ന ആ ദിവ്യവിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്നാണ് വീണ്ടെടുത്തത്.
ലോകരക്ഷയ്ക്കായി അനുയോജ്യമായ ഒരു സ്ഥലം തേടിയ അവർ ഒടുവിൽ പരശുരാമൻ്റെ സഹായത്തോടെ കേരളത്തിലെ ഗുരുവായൂരിൽ എത്തിച്ചേർന്നു. ശിവ ഭഗവാൻ്റെ നിർദ്ദേശപ്രകാരം അവർ ആ വിഗ്രഹം അങ്ങനെ അവിടെ പ്രതിഷ്ഠിച്ചു. ഗുരുവും വായുവും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനാൽ ആ സ്ഥലം ‘ഗുരുവായൂർ’ എന്നറിയപ്പെട്ടു. ദ്വാരകയിലെ അതേ ചൈതന്യം കുടികൊള്ളുന്നതിനാലാണ് ഇവിടം ‘ദക്ഷിണ ദ്വാരക’ എന്ന് വിളിക്കപ്പെടുന്നത്.
ALSO READ: മഞ്ഞുപെയ്യുന്ന കുന്നുകളിലെ മധുരരഹസ്യം; ഊട്ടിയുടെ ചോക്ലേറ്റ് സാമ്രാജ്യത്തിലേക്ക് ഒരു യാത്ര
കേരളീയ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഗുരവായൂർ ക്ഷേത്ര സമുച്ചയം. സ്വർണ്ണക്കൊടിമരവും ശ്രീകോവിലും ചുറ്റമ്പലവും ഏതൊരാളുടെ മനസ്സിലും ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കുന്നു. ഉദയാസ്തമന പൂജ, തുലാഭാരം, പാൽപ്പായസം, കളഭാഭിഷേകം എന്നിവ കൂടാതെ ഭഗവാന് പ്രിയപ്പെട്ട ചന്ദനം ചാർത്തൽ എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ. കൂടാതെ ഗുരുവായൂർ ദേവസ്വത്തിൻ്റെ കീഴിലുള്ള പുന്നത്തൂർക്കോട്ടയിലെ ആനകൾ ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ്.
സന്ദർശകർ അറിയേണ്ടത്
ക്ഷേത്ര സന്ദർശനത്തിന് എത്തുന്ന പുരുഷന്മാർ മുണ്ടും മേൽമുണ്ടും ധരിക്കണം. സ്ത്രീകൾ സാരിയോ മുണ്ടും നേരിയതോ പാവടയും ബ്ലൗസും ധരിക്കണം. ചുരിദാർ ഇപ്പോൾ അനുവദനീയമാണ്.
പുലർച്ചെ 3 മണിക്ക് നിർമ്മാല്യ ദർശനത്തോടെയാണ് ക്ഷേത്രത്തിൻ്റെ നട തുറക്കുന്നത്. ഉച്ചയ്ക്ക് 1.30-ന് അടച്ച് വൈകുന്നേരം 4.30-ന് വീണ്ടും തുറക്കുന്നു. രാത്രി 9 മണിക്ക് തൃപ്പുകയോടെ നട അടയ്ക്കും.
ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോൺ, ക്യാമറ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. സാധനങ്ങൾ സൂക്ഷിക്കാൻ പുറത്ത് ക്ലോക്ക് റൂം സൗകര്യം ലഭ്യമാണ്.
എത്തിച്ചേരേണ്ടത് ഇങ്ങനെ
ഗുരുവായൂരിൽ സ്വന്തമായി റെയിൽവേ സ്റ്റേഷനുണ്ട്. എന്നാൽ കൂടുതൽ ട്രെയിനുകൾക്കായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കാം ഗുരുവായൂരിൽ നിന്ന് ഏകദേശം 26 കി.മീ ദൂരമാണ് തൃശ്ശൂരിലേക്ക് ഉള്ളത്. തൃശ്ശൂരിൽ നിന്ന് ബസ് മാർഗമോ ടാക്സി വഴിയോ 45 മിനിറ്റിനുള്ളിൽ ക്ഷേത്രത്തിലെത്താം. കൂടാതെ നിങ്ങൾ റോഡ് മാർഗമാണ് പോകുന്നതെങ്കിൽ, കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ഗുരുവായൂരിലേക്ക് കെഎസ്ആർടിസി, സ്വകാര്യ ബസ് സൗകര്യങ്ങൾ ലഭ്യമാണ്. കൊച്ചിയിൽ നിന്ന് ഏകദേശം 80 കി.മീറ്ററാണ് ദൂരം.