Bengaluru Stampede: ചിന്നസ്വാമിയിൽ സംഭവിച്ചത് ഹൃദയം തകർക്കുന്ന ദുരന്തം; കുടുംബങ്ങൾക്കൊപ്പമെന്ന് സച്ചിൻ തെണ്ടുൽക്കർ
Sachin Tendulkar Condoles Bengaluru Stampede: ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ പ്രതികരിച്ച് സച്ചിൻ തെണ്ടുൽക്കർ. തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത് ഹൃദയം തകർക്കുന്ന ദുരന്തമെന്ന് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് സച്ചിൻ്റെ പ്രതികരണം. ആർസിബി കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരണപ്പെട്ടത്. (Image Credits - PTI)

"ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായത് ഹൃദയം തകർക്കുന്ന ദുരന്തമാണ്. ബാധിക്കപ്പെട്ടവർക്കൊപ്പമാണ് എൻ്റെ ഹൃദയം. എല്ലാവർക്കും സമാധാനവും കരുത്തും ആശംസിക്കുന്നു."- സച്ചിൻ തെൻ്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ദുരന്തത്തിൽ 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിൽ വിരാട് കോലിയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പ്രതികരിച്ചിരുന്നു. പറയാൻ വാക്കുകളില്ല എന്നായിരുന്നു കോലിയുടെ പ്രതികരണം. അപകടത്തിൽ വലിയ മനോവേദനയുണ്ട് എന്ന് ആർസിബി വാർത്താകുറിപ്പിലൂടെ അറിയിച്ചു. കുടുംബങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു എന്നും ആർസിബി പറഞ്ഞു.

സംഭവത്തിൽ കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സർക്കാർ ഉറപ്പുനൽകി.

ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ തോല്പിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യമായി ഐപിഎൽ കിരീടം നേടിയത്. ആർസിബി മുന്നോട്ടുവച്ച 191 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയാഘോഷമാണ് ദുരന്തത്തിലേക്ക് വഴിമാറിയത്.