IPL 2025: ‘ഇൻ്റർനെറ്റിൽ കാണുന്നതെല്ലാം വിശ്വസിക്കരുത്’; ഹാർദിക്കിനോട് സ്നേഹം മാത്രമെന്ന് ശുഭ്മൻ ഗിൽ
Shubman Gill Response On Hardik Pandya Controversy: ഹാരിക് പാണ്ഡ്യയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗില്ലിൻ്റെ വിശദീകരണം.

ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയും ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗില്ലും തമ്മിൽ ഹസ്തദാനം നടത്താതിരുന്നത് വലിയ ചർച്ചയായിരുന്നു. ഇരുവരും തമ്മിൽ പിണക്കത്തിലാണെന്നായിരുന്നു സമൂഹമാധ്യമങ്ങളുടെ അവകാശവാദം. (Image Credits - PTI)

മത്സരത്തിന് ടോസിട്ടതിന് ശേഷം സാധാരണ ഇരു ക്യാപ്റ്റന്മാരും ഹസ്തദാനം നടത്താറുണ്ട്. എന്നാൽ, ഹാർദിക് ഹസ്തദാനത്തിന് ശ്രമിച്ചെങ്കിലും ഗിൽ അതിന് തയ്യാറായില്ല. പിന്നാലെ ഗില്ലിൻ്റെ വിക്കറ്റ് വീണതിന് ശേഷം ഹാർദികിൻ്റെ ആഘോഷവും ചർച്ചയായി. ഇക്കാര്യത്തിൽ ഗിൽ തന്നെ ഇപ്പോൾ വിശദീകരണം നൽകിയിരിക്കുകയാണ്.

ഹാർദിക്കിനോട് സ്നേഹം മാത്രമാണെന്ന് ഗിൽ കുറിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗില്ലിൻ്റെ വിശദീകരണം. ഇന്ത്യൻ ടീം അംഗങ്ങളായും ഐപിഎൽ ടീം ക്യാപ്റ്റന്മാരായും ഹാർദിക്കുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച താരം ഇൻ്റർനെറ്റിൽ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും കുറിച്ചു.

മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെട്ടിരുന്നു. 20 റൺസിന് ഗുജറാത്തിനെ തോല്പിച്ച മുംബൈ രണ്ടാം ക്ലാളിഫയറിലേക്ക് യോഗ്യത നേടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത് 229 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ച മുംബൈ ഗുജറാത്തിനെ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസിലൊതുക്കുകയായിരുന്നു.

രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും. ഒന്നാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ് പഞ്ചാബ് രണ്ടാം ക്വാളിഫയറിലെത്തിയത്. മത്സരവിജയികൾ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.