Kerala Plus Two Result 2025: പ്ലസ് ടുവിലെ ഗ്രേഡിംഗ് രീതിയെ കുറിച്ച് സംശയിക്കേണ്ട, ഇതാ എളുപ്പവഴി
How to calculate Plus two grade: പരീക്ഷയിൽ 90നും 100നുമിടയിൽ മാർക്ക് ലഭിക്കുന്നവർക്കാണ് എ പ്ലസ് നൽകുന്നത്. 80നും 89നും ഇടയിലെ മാർക്കിന് തുല്യമാണ് എ ഗ്രേഡ്.

ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി (പ്ലസ് ടു) പരീക്ഷ ഫലം മെയ് 21ന് പ്രഖ്യാപിക്കും. പലർക്കും പ്ലസ് ടുവിലെ ഗ്രേഡിംഗ് രീതിയെ കുറിച്ച് ചില സംശയങ്ങൾ ഉണ്ടായേക്കാം. അതിനാൽ, ഇത്തവണത്തെ ഗ്രേഡിംഗ് രീതി എങ്ങനെയെന്ന് നോക്കാം.

ഇക്കുറിയും പ്ലസ് ടുവിൽ മുൻവർഷങ്ങളെ പോലെ തന്നെയാണ് ഗ്രേഡിങ് സമ്പ്രദായം. എ പ്ലസ് മുതൽ ഡി വരെയാണ് ഗ്രേഡുകൾ. എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി എന്നിങ്ങനെയാണ് എട്ട് ഗ്രേഡുകൾ ഉള്ളത്. ഇതിൽ എ പ്ലസ് മുതൽ ഡി പ്ലസ് വരെ ഗ്രേഡ് ലഭിക്കുന്നവർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടും.

ചില പ്രവേശന പരീക്ഷകളിൽ അതാത് വിഷയങ്ങൾക്ക് ലഭിക്കുന്ന ഗ്രേഡ് കൂടെ പരിഗണിക്കും. പ്ലസ് ടു കഴിഞ്ഞ് എൻജിനിയറിങ്, മെഡിസിൻ തുടങ്ങിയ കോഴ്സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ, അവർക്ക് നിർദ്ദിഷ്ട വിഷയങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് ലഭിക്കണം.

പരീക്ഷയിൽ 90നും 100നുമിടയിൽ മാർക്ക് ലഭിക്കുന്നവർക്കാണ് എ പ്ലസ് നൽകുന്നത്. 80നും 89നും ഇടയിലെ മാർക്കിന് തുല്യമാണ് എ ഗ്രേഡ്. 70 – 79 ബി പ്ലസ്, 60 – 69 ബി ഗ്രേഡ്, 50 – 59 സി പ്ലസ്, 40 – 49 ഇടയിൽ സി ഗ്രേഡ്, 30 – 39 ഡി പ്ലസ്, ഇതിന് താഴെ മാർക്ക് ലഭിക്കുന്നവർക്ക് ഡി ഗ്രേഡായിരിക്കും ലഭിക്കുക. ഗ്രേഡിങ് വാല്യൂവിലും ഇത്തവണ മാറ്റമില്ല. എ പ്ലസ് ലഭിക്കന്നവർക്ക് ഗ്രേഡ് വാല്യു ഒമ്പതായിരിക്കും.

എ ഗ്രേഡിന് എട്ടും ബി പ്ലസിന് ഏഴും ബി ഗ്രേഡിന് ആറും സി പ്ലസിന് അഞ്ചും സി ഗ്രേഡിന് നാലും ഡി പ്ലസിന് മുന്നും ഡി ഗ്രേഡിന് രണ്ടുമാണ് ഗ്രേഡ് വാല്യൂ. അതുപോലെ എ പ്ലസ് – ഔട്ട് സ്റ്റാൻഡിങ്, എ – എക്സലന്റ്, ബി പ്ലസ്- വെരി ഗുഡ്, ബി- ഗുഡ് , സി പ്ലസ്- ആവറേജ് / എബവ് ആവറേജ് (ശരാശരിക്ക് മുകളിൽ), സി- ആവറേജ് (ശരാശരി), ഡിപ്ലസ്- മാർജിനൽ, ഡി- നീഡ് ഇംപ്രൂവ്മെന്റ് (മെച്ചപ്പെടൽ ആവശ്യമാണ്) എന്നിങ്ങനെയാണ് ഗ്രേഡ് പൊസിഷൻ വരുന്നത്.