Kozhikode City Of Literature: കോഴിക്കോട് ഇനി സാഹിത്യനഗരം; യുനെസ്കോ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ നഗരം
City Of Literature: 2021 ഡിസംബർ മുതൽ സാഹിത്യനഗരത്തിനായുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ ആരംഭിച്ചിരുന്നു. സാഹിത്യത്തിന്റെയും സാംസ്‌കാരിക പരിപാടികളുടെയും മുഖമായി മാറിയ കോഴിക്കോടിന് കിട്ടിയ അംഗീകാരമാണ് യുനെസ്‌കോയുടെ സാഹിത്യനഗരം എന്ന പദവി.

സാഹിത്യനഗരം എന്ന പദവി ഇനി മുതൽ ഞമ്മടെ 'കോയിക്കോടിന്' സ്വന്തം. യുനെസ്കോ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ നഗരകൂടിയാണ് കോഴിക്കോട്. ഞായറാഴ്ച വൈകിട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽവെച്ച് നടന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

2023 ഒക്ടോബർ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവർഷത്തെ പ്രവർത്തനൾ ആസൂത്രണം ചെയ്തായിരുന്നു അംഗീകാരം. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാർക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികൾക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാൻഡിങ് യാഥാർത്ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.

2021 ഡിസംബർ മുതൽ സാഹിത്യനഗരത്തിനായുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ ആരംഭിച്ചിരുന്നു. ഇതിനായി പ്രാഗ്, എഡിൻബറോ തുടങ്ങി സാഹിത്യശൃംഖലയിലുൾപ്പെട്ട നഗരത്തിൽനിന്നുള്ള പ്രതിനിധികളുമായി പലവട്ടം ചർച്ച നടത്തി. വ്യത്യസ്തങ്ങളായ സാഹിത്യ-സാംസ്‌കാരിക പരിപാടികൾ, കോലായ ചർച്ചകൾ, പലതരത്തിലുള്ള ലൈബ്രറികൾ, വായനയ്ക്കും സാംസ്‌കാരിക പരിപാടികൾക്കുമുള്ള ഇടങ്ങൾ, സാഹിത്യവളർച്ചയ്ക്ക് പ്രധാധകരും മാധ്യമങ്ങളും നടത്തുന്ന ഇടപെടൽ തുടങ്ങിയവയെല്ലാം കോഴിക്കോടിന് നേട്ടമായിട്ടുണ്ട്.

സാഹിത്യശൃംഖലയിലുള്ള നഗരങ്ങളുമായി ആശയവിനിമയം, ലിറ്റററി ടൂറിസം, എഴുത്തുകാർക്ക് വന്ന് താമസിക്കാനും സാഹിത്യപരിപാടികളുടെ ഭാഗമാകാനുമുള്ള അവസരം, സാഹിത്യ-സാംസ്‌കാരികവിനിമയം തുടങ്ങിയവ സാഹിത്യനഗര പദവിയിലൂടെ ലഭിക്കുന്നു. 'കില'യുടെ സഹായത്തോടെയാണ് കോഴിക്കോട് സാഹിത്യനഗരത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

കോഴിക്കോട് എൻഐടി, വിവിധ സ്ഥാപനങ്ങൾ, കൂട്ടായ്മകൾ എന്നിവരെല്ലാം പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. സാഹിത്യത്തിന്റെയും സാംസ്‌കാരിക പരിപാടികളുടെയും മുഖമായി മാറിയ കോഴിക്കോടിന് കിട്ടിയ അംഗീകാരമാണ് യുനെസ്‌കോയുടെ സാഹിത്യനഗരം എന്ന പദവി.